ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് എറണാകുളം ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട്; അപകട മേഖലയിലെ ജനങ്ങളെ മാറ്റാൻ കളക്ടർ ഉത്തരവിട്ടു

എറണാകുളം ജില്ലയിൽ അതിശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ അപകട മേഖലയിലുള്ളവരെ മാറ്റിപാർപ്പിക്കാൻ ഉത്തരവിട്ട് എറണാകുളം ജില്ലാ കളക്ടർ. ഉരുൾപൊട്ടൽ , മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിലുള്ളവരെ മാറ്റിപാർപ്പിക്കും. നാളെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ഞായറാഴ്ച വരെ നിരോധിച്ചു.

ഇതിനിടെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെയും മറ്റന്നാളും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ 11 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.