കുടിച്ച് ബോധമില്ലാതെ പെരുമാറി; അലന്‍സിയറുടെ സിനിമാ ജീവിതം തീരുമോ? ഫെഫ്ക കാത്തിരിക്കുന്നത് അമ്മയുടെ തീരുമാനത്തിന്‌

കൊച്ചി: പുതിയ സിനിമയുടെ കഥ പറയുന്നതിനിടെ സംവിധായകന്‍ വേണുവിനോട് നടന്‍ അലന്‍സിയ‌ര്‍ മോശമായി പെരുമാറി എന്ന പരാതിയില്‍ കടുത്ത നിലപാടുമായി ഫെഫ്‌ക റൈ‌റ്റേഴ്‌സ് യൂണിയന്‍. അലന്‍സിയര്‍ ‘അമ്മ’ അംഗമായതിനാല്‍ അമ്മ എക്‌സി‌ക്യൂട്ടീവ് കമ്മിറ്റി തീരുമാനം വരാന്‍ കാക്കുകയാണെന്ന് റൈറ്റേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് എസ്.എന്‍ സ്വാമി അഭിപ്രായപ്പെട്ടു.

അലന്‍സിയര്‍ക്കെതിരായ ഫെഫ്‌കാ റൈ‌റ്റേന്‍്‌സ് യൂണിയന്‍ പരാതി അമ്മയ്‌ക്ക് കൈമാറിയിരിക്കുകയാണ്. യൂണിയന്‍ ഒരുക്കുന്ന ചിത്രത്തില്‍ അലന്‍സിയറിന് കരുതിയ കഥാപാത്രത്തിനെ കുറിച്ച്‌ ചര്‍ച്ചയ്‌ക്കായി വേണുവിന്റെ വീട്ടില്‍ അലന്‍സിയര്‍ എത്തിയപ്പോഴാണ് സംഭവം.

മദ്യപിച്ചിട്ടായിരുന്നു അലന്‍സിയര്‍ എത്തിയത്. സംഭവം വിവാദമായതോടെ അലന്‍സിയര്‍ ഇക്കാര്യം സമ്മതിച്ചു. എന്നാല്‍ അസഭ്യം പറഞ്ഞില്ലെങ്കിലും മുതിര്‍ന്ന ചലച്ചിത്രകാരനും സംവിധായകനുമായ വേണുവിനോട് നിലവാരത്തിന് യോജിക്കാത്ത തരമായിരുന്നു അലന്‍സിയറിന്റെ സംസാരം. മദ്യപിച്ചു എന്നത് ഇത്തരത്തില്‍ പെരുമാറുന്നതിന് കാരണമല്ലെന്നും ‘അമ്മ’യില്‍ നിന്നും ലഭിക്കുന്ന മറുപടി കൃത്യമായാല്‍ മാത്രമേ ഒത്തുതീര്‍പ്പിന് സാദ്ധ്യതയുണ്ടോ എന്ന് പറയാനാകൂവെന്നും എസ്.എന്‍ സ്വാമി പറഞ്ഞു.

ഫെഫ്‌ക റൈ‌റ്റേഴ്‌സ് യൂണിയന്‍ അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാനാണ് വേണുവിന്റെ സംവിധാനത്തില്‍ ‘കാപ്പ’ എന്ന ചിത്രം ഒരുക്കുന്നത്. പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍ എന്നിവരാണ് പ്രധാനവേഷത്തിലെത്തുക.