അച്ഛനെയും, വാപ്പയെയും നോക്കിയിരിക്കുന്ന പിഞ്ചുപൈതങ്ങള്‍, എല്ലാം തീരുമാനിക്കുന്നത് മതം, വൈറല്‍ കുറിപ്പ്

ആലപ്പുഴയില്‍ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ മണിക്കൂറുകള്‍ക്ക് ഇടയില്‍ രാഷ്ട്രീയ പകയില്‍ തകര്‍ന്നത് രണ്ട് കുടുംബങ്ങളാണ്. രണ്ട് വീടുകളിലുമായി അച്ഛന്റെ സ്‌നേഹവും വാത്സല്യവും നഷ്ടമായത് നാല് പെണ്‍കുട്ടികള്‍ക്കാണ്. ഇരു കുടുംബങ്ങളുടെയും അത്താണിയായിരുന്നവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് മണ്ണഞ്ചേരി പൊന്നാടിന് സമീപം നടുറോഡില്‍ വെച്ച് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ അക്രമികള്‍ വെട്ടിയത്. രാത്രി 11.30ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണം സംഭവിച്ചു. ഞായറാഴ്ച രാവിലെ ആറരയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ അക്രമികള്‍ വീട്ടില്‍ കയറി അമ്മയുടെയും ഭാര്യയുടെയും മുന്നില്‍ വെച്ച് വെട്ടി കൊന്നത്. ആലപ്പുഴയില്‍ നടന്ന ഈ ദാരുണ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഷാനവാസ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

കുറിപ്പ് ഇങ്ങനെ, അമ്പിളി അമ്മാവനെയും, നക്ഷത്രങ്ങളെയും നോക്കി ഒരു പിടി ചോറ് വാരി കഴിച്ചു അച്ഛനെയും, വാപ്പയെയും നോക്കിയിരിക്കുന്ന ആ പിഞ്ചുപൈതങ്ങള്‍ക്ക് മുമ്പില്‍ ആശ്വാസത്തിന്റെ അവസാന വാക്കും നല്‍കി ഇന്ന് നിങ്ങള്‍ പടിയിറങ്ങും.

നാളയുടെ ഉദയങ്ങള്‍ക്കും, അസ്തമനത്തിനും ഇടയില്‍ വീണ്ടും ആരെക്കെയോ വന്നു പോകും…. വെന്തു വെണ്ണീരായ രണ്ടു കുടുംബജീവിതത്തിന് ഇടയില്‍ നിങ്ങള്‍ നല്‍കുന്ന ഓരോ വാഗ്ദാനം നല്‍കി തിരികെ മടങ്ങുമ്പോള്‍, ആ വീടിന്റെ ഉമ്മറപ്പടിയില്‍ അനാഥമറ്റ 4 ജന്മങ്ങള്‍ ഉണ്ടാകും… ആ അനാഥമറ്റ ജന്മങ്ങള്‍ക്ക് മുമ്പില്‍ ഒരുപാട് വേദനയോടെ രണ്ടു വരി കൂടി കുറിക്കുന്നു. ഇന്നത്തെ ജനാതിപത്യരാജ്യത്തില്‍ മനുഷ്യന്‍ ഇല്ല… എല്ലാം തീരുമാനിക്കുന്നത് മതമാണ്…..ആ മതം മനുഷ്യനെ കൊല്ലുന്നു…..