നഷ്ടപ്പെട്ടവര്‍ക്ക് മാത്രമേ വേദനയറിയു; മിഷേലിന്റെ ദുരൂഹമരണത്തിന് അഞ്ചാണ്ട് പിന്നിടുമ്പോള്‍ നിരാഹാരത്തിനൊരുങ്ങി കുടുംബം

കൊച്ചി: കൊച്ചിയിൽ സിഎ വിദ്യാർത്ഥിനി ആയിരുന്ന പിറവം സ്വദേശിനി മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തിന് ഇന്ന് അഞ്ചാണ്ട്. 2017 മാർച്ച് ആറിനാണ് മിഷേലിന്‍റെ മൃതദേഹം കൊച്ചി കായലിൽ കണ്ടെത്തിയത്. കേസിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് വനിതാ ദിനത്തിൽ കല്ലറയ്ക്ക് മുൻപിൽ നിരാഹാര സമരത്തിനൊരുങ്ങുകയാണ് കുടുംബം.

ആദ്യം കേസന്വേഷിച്ച ലോക്കൽ പൊലീസും പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും മിഷേലിന്‍റേത് ആത്മഹത്യയാണെന്ന നിലപാടിലാണ്. എന്നാൽ കുടുംബം ഇത് തള്ളുന്നു. മകൾ ആത്മഹത്യ ചെയ്യാൻ ഒരു കാരണവും ഇല്ലെന്നും അന്വേഷണത്തിൽ വീഴച്ചയുണ്ടെന്നുമാണ് പിതാവ് ഷാജി വർഗീസിന്‍റെ വാദം. മിഷേലിന്‍റെ ശരീരത്തിലെ പരിക്കുകളെ കുറിച്ച് ശരിയായ അന്വേഷണം നടന്നില്ല. മിഷേൽ പള്ളിയിലുള്ള സമയം സിസിടിവിയിൽ വ്യക്തമായിട്ടും ഏഴ് മണിക്ക് ശേഷമാണ് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയതെന്ന് എഫ്ഐആറിൽ എഴുതിപ്പിടിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും കുടുംബം പറയുന്നു.

ഡോ. ഉമാദത്തനുൾപ്പെടെ സംസ്ഥാനത്തെ ഫോറൻസിക് വിദഗ്ധരെയെല്ലാം കുടുംബം സമീപിച്ചപ്പോൾ കൊലപാതകമാണെന്ന നിഗമനത്തിലാണ് അവർ എത്തിയത്. പൊലീസ് ആത്മഹത്യയെന്ന് കണ്ടെത്തിയതിൽ കള്ളക്കളിയുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല. നീതി വൈകുന്നതിനെതിരെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ ദേവാലയങ്ങളിൽ ഇന്ന് പ്രതിഷേധ പ്രമേയം വായിക്കും. മാർച്ച് എട്ടിന് മിഷേലിന്‍റെ കല്ലറയ്ക്ക് മുന്നിൽ നിരാഹാരമിരിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം.