ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേര്‍ത്ത് നിര്‍ത്തി പീഡിപ്പിച്ചു, സുജീഷ് കുറ്റം ചെയ്തു; തെളിവ് ലഭിച്ചെന്ന് പൊലീസ്

കൊച്ചി ടാറ്റു സെന്‍റര്‍ പീഡനക്കേസില്‍ പ്രതി സുജീഷ് കുറ്റം ചെയ്‍തെന്ന് കണ്ടെത്തിയെന്ന് ഡിസിപി വി.യു കുര്യാക്കോസ്. കേസില്‍ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു.“പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പ്രതി കുറ്റം ചെയ്തെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ധാരാളം തെളിവുകള്‍ കിട്ടിയിട്ടുണ്ട്. നിലവില്‍ ആറ് പരാതികളാണ് കിട്ടിയിട്ടുള്ളത്. വേറെ പരാതികള്‍ വന്നിട്ടില്ല. വന്നാല്‍ അതിലും നടപടിയെടുക്കും.

വീഴ്ച വരുത്തുന്ന ടാറ്റു സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ഡിസിപി പറഞ്ഞു. പ്രതിയുമായി കൊച്ചിയിലെ ഇങ്ക് ഫെക്ടഡ് എന്ന സ്ഥാപനത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തി.  ടാറ്റു ചെയ്യുന്ന പല സ്ഥാപനങ്ങളും ശരിയല്ലാത്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. എറണാകുളത്തെ എല്ലാ ടാറ്റു സെന്‍ററുകളിലും സെര്‍ച്ച്‌ നടത്തി. എല്ലാ സെന്‍ററുകളിലും ക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്”- ഡിസിപി പറഞ്ഞു.

ഒളിവിലായിരുന്ന സുജീഷിനെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. സുജേഷ് ബംഗളൂരുവിലേക്ക് കടന്നതായി പൊലീസ് സംശയിച്ചിരുന്നു. ഇതിനിടെയിലാണ് പ്രതിയെ കൊച്ചിയില്‍ നിന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി കേരളത്തിനു പുറത്തേക്ക് കടന്നശേഷം പിന്നീട് തിരിച്ചു വന്നതാണെന്ന് പൊലീസ് അറിയിച്ചു.

ടാറ്റു ചെയ്യുന്നതിനിടെ പീഢിപ്പിച്ചെന്നും ലൈംഗിക ഉദേശത്തോടെ സ്പര്‍ശിച്ചെന്നുമാണ് ആരോപണം.ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേര്‍ത്ത് നിര്‍ത്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമിലൂടെ ഒരു യുവതി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ രംഗത്തെത്തിയത്. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നെന്നും അമ്മ ഫോണില്‍ വിളിച്ചപ്പോള്‍ മാത്രമാണ് ഇയാള്‍ തന്നെ വിട്ടതെന്നും യുവതി പോസ്റ്റില്‍ പറയുന്നു. കാര്യങ്ങളെല്ലാം രക്ഷിതാക്കളോട് പറഞ്ഞെന്നും അവര്‍ ഒരു അഭിഭാഷകയെ സമീപിച്ചപ്പോള്‍ സാക്ഷിയില്ലാത്തതിനാല്‍ നീതി ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് പറഞ്ഞതെന്നും പോസ്റ്റില്‍ വിവരിക്കുന്നു. ഈ പോസ്റ്റ് പുറത്തുവന്നതോടെ സമാനമായ ആരോപണവുമായി നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. റെഡിറ്റില്‍ പെണ്‍കുട്ടിയെ പിന്തുണച്ചെത്തിയവരും നിരവധിയാണ്.

ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് പ്രതിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊലീസിന് ലഭിച്ച ആറ് പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പാലാരിവട്ടം, ചേരാനല്ലൂര്‍ സ്റ്റേഷനുകളില്‍ ആയിരുന്നു കേസുകള്‍. പീഡനത്തിനിരയായ യുവതികളുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ടാറ്റു ചെയ്യാന്‍ പോയപ്പോഴുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ യുവതി പങ്കുവെച്ചതോടെയാണ് പീഡന വിവരം പുറത്തുവന്നത്. ഇതിന് പിന്നാലെ സമാന ആരോപണവുമായി കൂടുതല്‍ യുവതികള്‍ രംഗത്തെത്തുകയായിരുന്നു.

അതേസമയം തനിക്കെതിരായ പീഢനക്കേസിന് പിന്നില്‍ ഗൂഢാലോചനയെന്ന് ടാറ്റൂ സ്റ്റുഡിയോയിലെ പീഡന കേസില്‍ അറസ്റ്റിലായ സുജീഷിന്റെ മൊഴി. കേസിന് പിന്നില്‍ കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോ ഗ്രൂപ്പാണെന്നാണ് സുജീഷ് ആരോപിക്കുന്നത്. ഇടപ്പള്ളിയില്‍ പുതിയ ടാറ്റൂ സ്റ്റുഡിയോ തുടങ്ങാന്‍ താന്‍ പദ്ധതിയിട്ടിരുന്നു. തന്നെ പങ്കാളിയാക്കാന്‍ ഈ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും താന്‍ തയാറായിട്ടില്ല. ഇതിന്റെ പ്രതികാരമായാണ് കേസ് വന്നതെന്നും സുജീഷ് മൊഴി നല്‍കി. യുവതികള്‍ ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ ശനിയാഴ്ച വൈകിട്ട് ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി സുജീഷ് കീഴടങ്ങുകയായിരുന്നു. പിന്നാലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.