ഇസ്രായേലിലെക്ക് പോയ കർഷകൻ മുങ്ങിയ സംഭവം ; പിന്നിൽ കൃത്യമായ ആസൂത്രണം

കണ്ണൂർ: സംസ്ഥാനത്ത് നിന്നും ആധുനിക കൃഷിരീതികൾ പഠിക്കാനായി ഇസ്രായേലിലെക്ക് പോയ കർഷക സംഘത്തിൽ നിന്ന് ബിജു കുര്യൻ എന്ന കർഷകൻ മുങ്ങിയ സംഭവത്തിന് പിന്നിൽ വ്യക്തമായ ആസൂത്രണം നടന്നിരുന്നു. ഇസ്രായേലിൽ ശുചീകരണ ജോലിക്ക് പോലും ദിവസം 15,000 രൂപ ലഭിക്കും. കൃഷി ചെയ്യുന്നവർക്ക് നമ്മുടെ നാട്ടിലെ കൂലിയുടെ ഇരട്ടിയാണ് അവിടെയെന്നും ഒപ്പമുള്ളവരോട് ബിജു പറഞ്ഞിരുന്നു. സംഘം തിരിച്ചുവരുന്നതിന്റെ തൊട്ടുതലേന്നാണ് ഇയാളെ കാണാതായത്.

വളരെ ആസൂത്രണമായാണ് ബിജു കുര്യൻ സംഘത്തിൽ നിന്ന് മുങ്ങിയതെന്നും സഹയാത്രികർ പറയുന്നു. ഇസ്രായേലിൽ തങ്ങുക എന്ന ലക്ഷ്യത്തോടെ തന്നെ മുന്നൊരുക്കത്തോടെയാണ് ബിജു സംഘത്തിനൊപ്പം ചേർന്നതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. യാത്രക്കിടയിലും സന്ദർശനത്തിനിടയിലും ഇയാൾ അവിടുത്തെ മലയാളി സുഹൃത്തുക്കളുമായി നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നെന്നും കൂടെയുണ്ടായിരുന്നവർ പറയുന്നു.

ബിജു കുര്യൻ പായം കൃഷി ഓഫിസിലാണ് ഇസ്രായേൽ യാത്രയ്ക്കായുള്ള അപേക്ഷ നൽകിയത്. ഒന്നാന്തരം കർഷകനായ ബിജുവിന്റെ കൃഷിയിടം കൃഷി ഓഫിസർ പരിശോധിച്ച് ഉറപ്പ് വരുത്തിയിരുന്നു. ഇതിന് ശേഷമാണ് ഇയാളെ തെരഞ്ഞെടുത്തത്. പരിശോധനകൾക്ക് ശേഷം യോഗ്യത ഉറപ്പുവരുത്തിയാണ് ബിജുവിനെ തെരഞ്ഞെടുത്തത്.

ഇസ്രായേലിൽ പോയ 26 പേരടങ്ങുന്ന കർഷകരുടെ സംഘം കൊച്ചിയിൽ തിരിച്ചെത്തിയിരുന്നു. സംഘത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി ബിജു കുര്യനെ വ്യാഴാഴ്ച ഭക്ഷണത്തിന് ശേഷമാണ് കാണാതായതെന്നും തലവേദനക്ക് മരുന്ന് വാങ്ങണമെന്ന് പറഞ്ഞാണ് ബിജു പുറത്തിറങ്ങിയതെന്നും ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. തന്നെ കാണാതായെന്ന വാർത്തയെ തുടർന്ന് വീട്ടിലേക്ക് വിളിച്ച് താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ഇയാൾ അറിയിച്ചിരുന്നു. സംഘത്തിൽ നിന്ന് മുങ്ങിയതിനെതിരെ സർക്കാർ ബിജുവിനെതിരെ നിയമ നടപടി സ്വീകരിക്കും.