മാവേലിക്കരയിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആലപ്പുഴ. ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മഹേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജയിലില്‍ കഴിയുന്ന പ്രതി കഴുത്ത് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതേസമയം കേസിലെ എഫ്‌ഐആര്‍ പുറത്ത് വന്നു. കുട്ടിയെ പ്രതി കൊലപ്പെടത്തിയത് വിരോധം മൂലമാണെന്നാണ് പോലീസ് പറയുന്നത്. പ്രതിക്ക് അമ്മയോടും കുട്ടിയോടും വിരോധം ഉണ്ടായിരുന്നു.

അതേസമയം പ്രതിയുടെ ലഹരി ഉപയോഗത്തെക്കുറിച്ച് എഫ്‌ഐആറില്‍ പരാമര്‍ശമില്ല. മഹേഷുമായി വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇതിനിടെ പ്രതിയെ കണ്ടതും ജനരോക്ഷം കനത്തു. ‘എന്തിനാടാ ഈ മഹാപാപം ചെയ്തത്, ദ്രോഹി’ എന്നുപറഞ്ഞുകൊണ്ടും നാട്ടുകാരും ബന്ധുക്കളുമൊക്കെ ഇയാളോട് കയര്‍ത്തു. ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ പ്രതി പോലീസിനൊപ്പം ഒരക്ഷരം മിണ്ടാതെ കടന്നുപോയി.

കേരളക്കരയെ ആകെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം രാത്രിയോടെ പുറത്തു വന്നത്. മഹേഷ് മകള്‍ നക്ഷത്രയെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് മഹേഷിന്റെ ഭാര്യ വിദ്യ ജീവനൊടുക്കിയിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു ആത്മഹത്യയെന്നാണ് സൂചന. അതിനുശേഷം ശ്രീമഹേഷും കുട്ടിയും മാത്രമായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്. വൈകുന്നേരങ്ങളില്‍ കുട്ടിയുമായി പുറത്തുപോകുന്നത് പതിവായിരുന്നു.