മുംബൈയിൽ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനം, 4 മരണം, 56 പേർക്ക് പരിക്ക്

മുംബൈ: താനെ ഡോംബിവാലിയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നാലു പേർ മരിച്ചതായും 56 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് . വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-നായിരുന്നു ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്. നിരവധി പേർ ഫാക്ടറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സംഭവസ്ഥലത്ത് നിന്ന് ഇതുവരെ കണ്ടെടുത്ത നാല് മൃതദേഹങ്ങളും തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതായി ഉദ്യോ​ഗസ്ഥർ പറഞ്ഞു.

സംഭവത്തിന് പിന്നാലെ, ഫാക്ടറിയിൽനിന്ന് എട്ട് പേരെ ഒഴിപ്പിച്ചതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. പരിക്കേറ്റവരെ ചികിത്സിക്കുന്നതിനുള്ള ക്രമീകരണങ്ങൾ സജ്ജമാണ്. എൻ.ഡി.ആർ.എഫ്., ടി.ഡി.ആർ.എഫ് സംഘങ്ങളെ വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.

ഫാക്ടറിയിൽനിന്ന് വൻ ശബ്ദത്തോടെ മൂന്ന് സ്ഫോടനങ്ങൾ കേട്ടതായാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്. അ​ഗ്നിരക്ഷാസേനയും ആംബുലൻസും സ്ഥലത്തുണ്ട്. കാർ ഷോറൂമടക്കം സമീപത്തെ മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ജനലുകൾ തകർന്നു , ആഘാതം പ്രദേശത്തെ കുറഞ്ഞത് അഞ്ച് കമ്പനികളെയെങ്കിലും ബാധിച്ചിട്ടുണ്ട്.