ബംഗാൾ ഉൾക്കടലിൽ റിമാൽ ചുഴലിക്കാറ്റ്, സംസ്ഥാനത്ത് തോരാതെ മഴ, രണ്ട് ജില്ലകളില്‍ റെഡ് അലർട്ട്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ‘റിമാൽ’ എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റാണിതെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശം നൽകി.

ഞായറാഴ്ചയോടെ, പശ്ചിമ ബംഗാൾ- ബംഗ്ലാദേശ് തീരത്ത് തീവ്ര ചുഴലിക്കാറ്റായി കരതൊടാനാണ് സാധ്യതയെന്നും തെക്കുകിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. നാളെ പുലർച്ചയോടെ റിമാൽ വടക്കുകിഴക്ക് ഭാഗത്തേക്ക് നീങ്ങി ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗങ്ങളിൽ ന്യൂനമർദ്ദത്തിനിടയാക്കും. 100 മുതൽ 120 കിലോമീർ വേഗത്തിൽ വീശിയടിക്കാവുന്ന ചുഴലിക്കാറ്റാണ് റിമാലെന്നും പുറത്തേക്കുള്ള യാത്രകൾ പരമാവധി കുറയ്‌ക്കണമെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.

തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ടും 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.