ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് , ആയുഷ് മിഷന്റെ പേരില്‍ വ്യാജ ഇ-മെയില്‍ തയ്യാറാക്കിയ അഭിഭാഷകന്‍ അറസ്റ്റില്‍

തിരുവനന്തപുരം. ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ ഓഫിസുമായി ബന്ധപ്പെട്ട നിയമന വിവാദത്തിൽ ആദ്യ അറസ്റ്റ് നടന്നു. ആയുഷ് മിഷന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഉണ്ടാക്കിയ അഭിഭാഷകനായ കോഴിക്കോട് സ്വദേശി റയീസാണ് അറസ്റ്റിലായത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പരാതിക്കാരനായ ഹരിദാസന്റെ മരുമകള്‍ക്ക് ലഭിച്ച പോസ്റ്റിങ് ഓര്‍ഡര്‍ വന്നത് ഒരു വ്യാജ ഇ-മെയില്‍ ഐ.ഡി.യില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ വ്യാജ ഇ-മെയില്‍ നിർമിച്ചത് റയീസാണെന്നാണ് പോലീസ് നി​ഗമനം. കേസിൽ പ്രതിചേർക്കപ്പെട്ട അഖിൽ സജീവിന്റെയും ലെനിൻ രാജിന്റെയും അടുത്ത കൂട്ടാളിയാണ് റയീസ്.

ചൊവ്വാഴ്ച രാവിലെ മുതല്‍ റയീസിനെയും ഹരിദാസിന്റെ സുഹൃത്ത് ബാസിതിനെയും കന്റോൺമെന്റ് പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ബാസിതിനെ അറസ്റ്റിൽ നിന്നും പോലീസ് ഒഴിവാക്കി. അതേസമയം, പരാതിക്കാരന്‍ ഹരിദാസന്‍ ഇന്ന് ചോദ്യംചെയ്യലിന് ഹാജരായില്ല. ഇദ്ദേഹം ഒളിവിലാണെന്ന സംശയം പോലീസിനുണ്ട്. ഹരിദാസന്റെ മൊബൈല്‍ ഫോമും സ്വിച്ച് ഓഫാണ്‌.