അഞ്ചരവയസുകാരൻ മരിച്ച സംഭവം, അനസ്തീഷ്യ കൊടുത്തതിലെ പിഴവ്, ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി എസ് എഫ് ഐ

പത്തനംതിട്ട: റാന്നിയിൽ അഞ്ചരവയസ്സുകാരന്‍ ആരോൺ വി വർഗ്ഗീസിന്‍റെ മരണത്തിൽ ചികിത്സ പിഴവ് ആരോപിച്ച് ആശുപത്രിയിലേക്ക് മർച്ചുനടത്തി എസ്‌എഫ്‌ഐ – ഡിവൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍. റാന്നി മാർത്തോമാ മെഡിക്കൽ മിഷൻ ആശുപത്രിയിലേക്കാണ് പ്രതിഷേധിച്ച മാർച്ച് നടത്തിയത്.

കുഞ്ഞിന്റെ ആരോ​ഗ്യസ്ഥിതി നോക്കാതെ അനസ്തീഷ്യ കൊടുത്തതിലെ പിഴവാണ് കുഞ്ഞ് മരിക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രതിഷേധം പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് ഉന്തും തള്ളുമുണ്ടായി.

റാന്നി പ്ലാങ്കമൺ ഗവൺമെന്‍റ് എൽ പി സ്കൂൾ വിദ്യാർത്ഥിയായ ആരോൺ വി വർഗീസിനെ ഇന്നലെയാണ് മർത്തോമ ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ചത്. സ്കൂളിൽ വെച്ച് കൈക്ക് പരിക്കേറ്റതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് അഞ്ചര വയസ്സുകാരനായ ആരോണിന് അനസ്തേഷ്യ നൽകി. പിന്നീട് അബോധാവസ്ഥയിൽ ആയ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. റാന്നി മാർത്തോമ ആശുപത്രിയിൽ വച്ചു അനസ്തേഷ്യ നൽകിയത് ചികിത്സാ പിഴവ് ഉണ്ടാകാമെന്നാണ് ബന്ധുക്കളുടെ ആരോപണം.

അസ്വാഭാവിക മരണത്തിന് സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് കുഞ്ഞിന് ശാരീരിക അവശത നേരിട്ടുവെന്നാണ് സംഭവത്തിൽ റാന്നി മാര്‍ത്തോമ മെഡിക്കൽ മിഷൻ ആശുപത്രിയുടെ വിശദീകരണം. നില വഷളായതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസിൽ പറഞ്ഞുവിട്ട ശേഷമാണ് കുട്ടിയുടെ മരണം സംഭവിച്ചതെന്നാണ് വിവരം.