മുഖ്യധാരയിൽ നിന്ന് പെൺകുട്ടികളെ തടയാനാണ് ഹിജാബ് വിവാദം ഉയർത്തുന്നത്; ഗവർണർ

ഹിജാബ് വിവാദത്തിൽ നിലപാട് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഖുർആനും ഹദിസും വേണ്ടവിധം മനസിലാക്കാതെയാണ് വിമർശനമെന്ന് ഗവർണർ. കര്‍ണാടകയിലെ സർക്കാർ സ്കൂളുകളില്‍ ഹിജാബ് ധരിക്കുന്നതിന് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് വിവാദങ്ങൾ ഉടലെടുത്തത്. ഹിജാബ് ധരിച്ച് ക്ലാസിലിരിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ വിദ്യാർത്ഥിനികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനെതിരെ മറ്റ് സംഘടനകളും രംഗത്തെത്തിയതോടെ കോളജുകളിലെ സംഘര്‍ഷം തെരുവുകളിലേക്ക് വ്യാപിച്ചു. വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി. ഇതോടെ സ്കൂളുകളും കോളജുകളും അടക്കേണ്ട സാഹചര്യമുണ്ടായി.

കർണാടക കോളജിൽ തക്ബീർ വിളിച്ച് പ്രകോപനം സൃഷ്ടിച്ചത് പെൺകുട്ടിയാണ്. മുഖ്യധാരയിൽ നിന്ന് പെൺകുട്ടികളെ തടയാനാണ് ഹിജാബ് വിവാദം ഉയർത്തുന്നതെന്ന് ഗവർണർ വ്യക്തമാക്കി.ഹിജാബ് വിഷയത്തില്‍ കേരള ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. മുസ്ലിം ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിനെതിരായിരുന്നാണ് ഗവര്‍ണറുടെ വാദം. സൗന്ദര്യത്തോടെ സൃഷ്ടിച്ചതിന് ദൈവത്തോട് നന്ദി പറയണമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധങ്ങളിൽ ഗൂഢാലോചനയുണ്ട് . ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ആശയപ്രകാശനത്തിന് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പ്രതിഷേധങ്ങൾ വ്യക്തമാക്കുന്നതും ഇന്ത്യൻ ജനാധിപത്യം നൽകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. സ്ത്രീ ധരിക്കേണ്ട ഷാളിനെക്കുറിച്ച് ഖുർആൻ പറയുന്നുണ്ട്. ഹിജാബ് വലിച്ചെറിയുന്നതിനെക്കുറിച്ചല്ല ചോദ്യം. ഞാൻ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നു. ധരിക്കേണ്ട വസ്ത്രം ഏതായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തർക്കുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് രാഷ്ട്രീയ ചർച്ചകളിലിടപെടാൻ താല്പര്യമില്ല. താൻ ഖുർആനിലുള്ളതാണ് പറയുന്നതെന്നാണ് അദ്ദേഹം വിഷയത്തിൽ നിലപാട് അറിയിച്ചത്.