ഇസ്ലാംമത വിശ്വാസപ്രകാരം ഹിജാബ് നിര്‍ബന്ധമല്ലെന്ന് ഗവര്‍ണര്‍; ഹിജാബ് വിവാദത്തിന് പിന്നില്‍ ഗൂഡാലോചന

കര്‍ണാടകയിലെ ഹിജാബ് സംഭവങ്ങള്‍ വിവാദമല്ല, ഗൂഢാലോചനയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിര്‍ബന്ധമല്ല. ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്നവരാണ് പെണ്‍കുട്ടികള്‍. മുസ്ലീം പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് പിന്തള്ളാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു.

‘വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കപ്പെടണം. അത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കലല്ല. സിഖുകാരുടെ വസ്ത്ര രീതിയുമായി ഹിജാബിനെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും സിഖ് മത വിശ്വാസ പ്രകാരം തലപ്പാവ് നിര്‍ബന്ധമാണെന്നും ഗവര്‍ണര്‍ കൂട്ടി ചേര്‍ത്തു.

കഴിഞ്ഞ ദിവസവും ഹിജാബ് വിഷയത്തില്‍ കേരള ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. മുസ്ലിം ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിനെതിരായിരുന്നാണ് ഗവര്‍ണറുടെ വാദം. സൗന്ദര്യത്തോടെ സൃഷ്ടിച്ചതിന് ദൈവത്തോട് നന്ദി പറയണമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

അതേസമയം ഹിജാബ് വിവാദത്തിലെ രാജ്യാന്തര പ്രതികരണത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കി. രാജ്യത്തിന്റെ ആഭ്യന്തരവിഷയങ്ങളില്‍ ദുരുദ്ദേശ പ്രതികരണം വേണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. യു എസ് അംബാസഡര്‍ റാഷിദ് ഹുസ്സൈന്റെ പരാമര്‍ശങ്ങളിലാണ് പ്രതികരണം നടത്തിയത്.

‘കര്‍ണാടകത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്രധാരണ നയവുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ ബഹുമാനപ്പെട്ട കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. നമ്മുടെ ഭരണഘടന ചട്ടക്കൂടിന്റെയും ജനാധിപത്യ മര്യാദകളുടെയും വ്യവസ്ഥയുടെയും ഉള്ളില്‍ നിന്ന് കൊണ്ടാണ് വിഷയങ്ങള്‍ പരിഗണിക്കുന്നതും പരിഹാരം കാണുന്നതും. ഇന്ത്യയെ അറിയുന്നവര്‍ക്ക് ഈ സാഹചര്യങ്ങള്‍ മനസിലാവും. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റ് ലക്ഷ്യങ്ങള്‍ വച്ചുള്ള പ്രതികരണങ്ങള്‍ സ്വാഗതാര്‍ഹമല്ല’. വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.