ഉച്ചഭക്ഷണം പാളുന്നു, ഒന്നുകിൽ നടത്തുക, ഇല്ലെങ്കിൽ കേന്ദ്ര സർക്കാരിന് വിട്ടുകൊടുക്കുക, സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

എറണാകുളം : സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിൽ കുട്ടികൾക്കായുള്ള ഉച്ചഭക്ഷണ പദ്ധതി പാളുന്നതിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കേന്ദ്രസർക്കാർ അധികഭാരം അടിച്ചേൽപ്പിക്കുന്നുവെന്ന് തോന്നുകയാണെങ്കിൽ സ്‌കീം നിർത്തൂ എന്ന് സംസ്ഥാന സർക്കാരിനോട് കോടതി പറഞ്ഞു. ജസ്റ്റിസ് ടി.ആർ.രവി കുമാറാണ് വിമർശിച്ചത്.

‘ഒന്നുകിൽ ഉച്ചഭക്ഷണം പദ്ധതിയുടെ തുക നൽകുന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാർ ഏറ്റെടുക്കുക, അതല്ലെങ്കിൽ പദ്ധതി നടത്തിപ്പ് കേന്ദ്ര സർക്കാരിന് വിട്ടുകൊടുത്ത് മാറി നിൽക്കുക’ എന്നായിരുന്നു കോടതിയുടെ വാക്കുകൾ.

പദ്ധതിയിൽ കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കിൽ തുക നൽകില്ലെന്നാണോ പറയുന്നതെന്നും സർക്കാരിനോട് കോടതി ചോദിച്ചു. 2012-ലെ സർക്കാർ ഉത്തരവ് പ്രകാരം പ്രധാനാദ്ധ്യാപകർക്ക് മുൻകൂർ തുക നൽകണം. സർക്കാർ ബജറ്റ് ചെയ്തിരിക്കുന്ന തുകയിൽ നിന്ന് ഇത് നൽകേണ്ടതാണെന്നും കോടതി ഓർമ്മപ്പെടുത്തി.