മുഖ്യനും ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ ക്യാമ്പസുകൾ, വിമർസനവുമായി കെ.എസ്.യു ബാനറുകളും

ജനാധിപത്യം തൊട്ടുതീണ്ടാത്ത മുഖ്യനും കാവി പുതച്ച ഗവർണറും നാടിന് ആപത്ത് എന്ന കാലടി ശ്രീശങ്കര കോളേജിൽ ഉയർത്തിയ ബാനറിനു പിന്നാലെ കൊച്ചി കുസാറ്റിലും കെ എസ് യൂ ബാനർ ചർച്ചയാകുന്നു. മുഖ്യനും ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ കാമ്പസുകൾ എന്നെഴുതിയ ബാനറാണ് കെ.എസ്.യു കൊച്ചി കുസാറ്റ് കാമ്പസിലുയർത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും തമ്മിലുള്ള പോരാട്ടം കലുഷിതമാകുന്നതിനിടെയാണ് ഇരുവർക്കുമെതിരേ കെ.എസ്.യു ബാനറുകളുമായി എത്തിയിരിക്കുന്നത്.

അതേസമയം, നേരത്തെ തന്നെ ഗവർണർക്കെതിരേ എസ്.എഫ്.ഐ ബാനർ ഉയർത്തിയിരുന്നു. നമുക്ക് വേണ്ടത് ചാൻസലറെയാണ് സവർക്കറെയല്ല എന്നായിരുന്നു എസ്എഫ്ഐയുടെ ബാനർ.

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐക്കാരെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പ്രതിഷേധിച്ചത് ഗുണ്ടകളോ ക്രിമിനലുകളോ അല്ലെന്നും, ഭാവി വാഗ്ദാനങ്ങളാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

നവകേരള സദസിന്റെ ഭാഗമായി പ്രതിഷേധവുമായി എത്തുന്ന കെ.എസ്.യു പ്രവർത്തകർക്കെതിരേ വലിയ രീതിയിലുള്ള അക്രമമായിരുന്നു മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പോലീസും പാർട്ടിപ്രവർത്തകരുമടക്കം അഴിച്ചുവിട്ടത്. ഇതിനെതിരേയുള്ള പ്രതിഷേധം കൂടിയാണ് ഇപ്പോൾ മുഖ്യമന്ത്രിക്കെതിരായി കൂടി ഉയർന്നിരിക്കുന്ന ബാനർ.