‘ഹരിത’യുടെ പരാതി; സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരേ കേസെടുത്തു

എം.എസ്.എഫ് വനിതാ വിഭാഗം ഹരിതയുടെ പരാതിയില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരേ കേസെടുത്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരേയാണ് കോഴിക്കോട് വെള്ളയില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഹരിത നേതാക്കളില്‍ നിന്ന് പോലീസ് നേരത്തെ മൊഴിയെടുത്തിരുന്നു.

കഴിഞ്ഞ ജൂണ്‍ 22 ന് കോഴിക്കോട് ഹബീബ് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഹരിതയിലെ വിദ്യാര്‍ഥിനികളോട് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് കേസ്. ഇത് സംബന്ധിച്ച് വനിതാ കമ്മീഷന് ഹരിത പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

ഇതിനിടെ പരാതി പിന്‍വലിക്കാത്തില്‍ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ഹരിത കമ്മിറ്റിയെ മരവിപ്പിക്കാന്‍ ലീഗ് തീരുമാനിച്ചിരുന്നു. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആണ് ഔദ്യോഗികമായി മരവിപ്പിക്കല്‍ അറിയിപ്പ് നല്‍കിയത്. പ്രശ്‌നം പരിഹരിക്കാന്‍ ലീഗ് മുന്‍കൈയെടുത്തു നടത്തുന്ന ചര്‍ച്ചയില്‍ ഹരിത നേതാക്കള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യറാവാതെ വന്നതോടെയാണ് സംസ്ഥാന കമ്മിറ്റിയെ മരവിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് ലീഗ് എത്തിയത്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരേ ഹരിതയിലെ പത്ത് പെണ്‍കുട്ടികളായിരുന്നു വനിതാ കമ്മീഷന് പരാതി നല്‍കിയത്. ഇതാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നേരത്തെ നിരവധി തവണ വിഷയത്തില്‍ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതെന്നാണ് ഹരിത നേതാക്കള്‍ പറയുന്നത്.