ഇടിമിന്നൽ, മിസോറാമിൽ കനത്ത നാശനഷ്ടം, 2500ലധികം വീടുകളും കെട്ടിടങ്ങളും തകർന്നു

ഐസ്വാൾ: മിസോറാമിൽ മൂന്ന് ദിവസമായി തുടരുന്ന ഇടിമിന്നലിൽ കനത്ത നാശനഷ്ടം. ഞായറാഴ്ച മുതൽ തുടർച്ചയായി പെയ്യുന്ന മഴയാണ് സംസ്ഥാനത്ത് കടുത്ത നാശനഷ്ടം വിതച്ചത്. മഴയ്‌ക്കൊപ്പം കൊടുങ്കാറ്റും ആലിപ്പഴ വർഷവും ദുരന്തത്തിന്റെ ആഘാതം കൂട്ടി. . 2500ലധികം വീടുകൾക്കും കെട്ടിടങ്ങൾക്കും സ്‌കൂളുകൾക്കും തകരാറ് സംഭവിച്ചു.

മിന്നലേറ്റ് ഒരു സ്ത്രീ മരിച്ചതായും റിപ്പോർട്ടുണ്ട്. ശക്തമായ കാറ്റിൽ മരം കടപുഴകി വീണാണ് 45കാരിയായ സ്ത്രീ മരിച്ചത്. മരങ്ങൾ കടപുഴകി വീണും, റോഡുകൾ തകർന്നും കിടക്കുന്നതിനാൽ പലയിടങ്ങളിലേക്കും എത്തിപ്പെടാനാകാത്ത സാഹചര്യമാണുള്ളത്.

പല വീടുകളും കെട്ടിടങ്ങളും പൂർണമായും തകർന്ന നിലയിലാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം അഞ്ച് ജില്ലകളിലാണ് ഇടിമിന്നലും മഴയും കനത്ത നാശം വിതച്ചത്.
11ഓളം ദുരിതാശ്വാസ ക്യാമ്പുകളും തകർന്നു. വടക്കൻ മിസോറാമിലെ കൊളാസിബ് ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 632 വീടുകൾ ഉൾപ്പെടെ 800 കെട്ടിടങ്ങളാണ് തകർന്നത്.