അതിതീവ്രമഴ; തലസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷം; പൊന്മുടി ഇക്കോ ടൂറിസത്തിലേക്ക് ഇന്ന് മുതൽ പ്രവേശനമില്ല

തിരുവനന്തപുരം: തലസ്ഥാനത്ത് അതിശക്തമായ മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. അട്ടക്കുളങ്ങരയിലെ വ്യാപാരസ്ഥാപനങ്ങളിലും മുക്കോലയ്ക്കലിൽ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അട്ടക്കുളങ്ങര ബൈപ്പാസിലും വെള്ളക്കെട്ട് രൂക്ഷമാണ്.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്രയ്ക്ക് വിലക്ക്. ശക്തമായ മഴ മൂലമാണ് നിരോധനമേർപ്പെടുത്തിയത്. ഇന്ന് മുതലാണ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം, സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ് തുടരുന്നുണ്ട്. ഇന്നും നാളെയും മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്.

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളിൽ അതീവ ജാഗ്രതയ്ക്ക് നിർദേശം ഉണ്ട്. തിരുവനന്തപുരത്ത് ശക്തമായ മഴയില്‍ നഗരത്തിലെ പലയിടത്തും വെള്ളം കയറി. അട്ടക്കുളങ്ങര, മുക്കോലയ്ക്കല്‍, ഉള്ളൂര്‍ തുടങ്ങിയ വിവിധയിടങ്ങളിലാണ് വെള്ളം കയറിയത്. സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്.

അതേസമയം, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിരുവനന്തപുരം ജില്ലയിൽ മെയ് 19, 20, 21 ദിവസങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ ഉള്ളതിനാലും മലയോര മേഖലകളിൽ ജാഗ്രത പാലിക്കേണ്ടതിനാലും ജില്ലയിലെ മലയോര – കായലോര മേഖലകളിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതം, ക്വാറിയിംഗ്, മൈനിംഗ് പ്രവർത്തനങ്ങൾ എന്നിവ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു കൊണ്ട് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിട്ടു. കൂടാതെ കടലോര പ്രദേശങ്ങളിലേക്കുള്ള വിനോദ സഞ്ചാരം ഉൾപ്പെടെ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചിട്ടുമുണ്ട്.