സംസ്ഥാന സര്‍‌ക്കാരിന് തിരിച്ചടി, സാലറി കട്ടിന് സ്റ്റേ

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം പിടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും ശമ്ബളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്നും ഹൈക്കോടതി പറഞ്ഞു. പ്രത്യേക ഉത്തരവിലൂടെ ശമ്പളം പിടിച്ചുവയ്ക്കാനുള്ള അവകാശം സര്‍ക്കാരിനില്ലെന്നും കോടതി വ്യക്തമാക്കി. ശമ്പളം ജീവനക്കാരുടെ അ‌വകാശമാണെന്നും അ‌ത് സ്വത്തിന്റെ പരിധിയില്‍ വരുമെന്നും പറഞ്ഞ ​ഹൈക്കോടതി പ്രത്യേക ഉത്തരവിലൂടെ ശമ്ബളം തടഞ്ഞുവെക്കാനാകില്ലെന്നും പറഞ്ഞു.സര്‍ക്കാരിന് അപ്പീല്‍ നല്‍കാമെന്നും കോടതി അറിയിച്ചു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അ‌ഞ്ചു മാസം പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ശമ്പളം മാറ്റിവയ്ക്കുന്നത് നിരസിക്കുന്നതിന് തുല്യമാണ്. കോവിഡ് കാലത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ അ‌ഭിനന്ദനമര്‍ഹിക്കുന്നു. എന്നാല്‍ അ‌തിന്റെ പേരില്‍ വ്യക്തികളുടെ അ‌വകാശങ്ങള്‍ ചോദ്യം ചെയ്യാനാകില്ലെന്ന് കോടതി പറഞ്ഞു. അ‌തേസമയം, സാലറി കട്ടല്ല താല്‍ക്കാലികമായ മാറ്റിവെക്കലാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നായിരുന്നു അ‌ഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദ് കോടതിയില്‍ വാദിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിന് 8000 കോടി രൂപയാണ് ആവശ്യം. സൗജന്യ റേഷനും സമൂഹ അ‌ടുക്കളയും ​ക്ഷേമപെന്‍ഷന്‍ വിതരണവും ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞു. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനും സര്‍ക്കാര്‍ തയ്യാറാണെന്നും അ‌ഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞിരുന്നു.

ശമ്പളം മാറ്റിവയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് എയ്ഡഡ് സ്കൂള്‍ അ‌ധ്യാപകരുടെയും കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെയും സംഘടനകള്‍ ​​ഹൈക്കോടതിയില്‍ എത്തിയത്. മാറ്റിവയ്ക്കുന്നു എന്നാണ് പറയുന്നതെങ്കിലും ഇത് എന്ന് തിരികെ തരുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര ജീവനക്കാര്‍ക്ക് ലഭിച്ച പോലെ ജീവനക്കാര്‍ക്ക് തിരഞ്ഞെടുപ്പിനുള്ള അ‌വസരമില്ല. അ‌തിനാല്‍, മാറ്റിവയ്ക്കല്‍ യഥാര്‍ത്ഥത്തില്‍ വെട്ടിക്കുറയ്ക്കലായി മാറുന്നവെന്നുമാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.