ലോക്ക്ഡൗണിൽ പ്രണയിക്കാൻ വീട്ടമ്മയും കാമുകനും തെരഞ്ഞെടുത്തത് ആശുപത്രി പരിസരം, പിന്നീട് സംഭവിച്ചത്

പ്രണയത്തിന് എന്ത് ലോക്ക് ഡൗൺ. മലപ്പുറത്ത് വീട്ടമ്മയും കാമുകനും പ്രണയിക്കാനായി തിരഞ്ഞെടുത്തത് എടപ്പാൾ സിഎച്ച്‌സി ആശുപത്രി.
ആശുപത്രി ആകുമ്പോൾ പോലീസിന്റെ ശല്യം ഉണ്ടാകില്ലെന്ന് കരുതിയാവണം പ്രണയിക്കാന്‍ ആശുപത്രി പരിസരം തന്നെ തിരഞ്ഞെടുത്തത്.

വിവാഹിതയായ കാമുകിയെ കാണാന്‍ വേണ്ടിയാണ് യുവാവ് എടപ്പാള്‍ സിഎച്ച്‌സി ആശുപത്രിയിലെത്തിയത്. കഴിഞ്ഞ ദിവസം ഉച്ച മുതല്‍ യുവാവും യുവതിയും തമ്മില്‍ ആശുപത്രി വരാന്തയിലും പരിസരങ്ങളിലുമായി ചുറ്റിനടന്നു പ്രണയിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ട ആരോ​ഗ്യപ്രവര്‍ത്തകര്‍ എന്തിനാണ് ഇവിടെ കിടന്നു കറങ്ങുന്നത് എന്ന് ചോദിച്ചെങ്കിലും ഇവര്‍ വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു.

തുടര്‍ന്ന്, വൈകിട്ട് ജീവനക്കാര്‍ ജോലി കഴിഞ്ഞു വീട്ടിലേക്കു പോകാനായി ഇറങ്ങുമ്പോഴും യുവാവും യുവതിയും ആശുപത്രി വളപ്പില്‍ തന്നെ പ്രണയ സല്ലാപം തുടരുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.അബ്ദുല്‍ ജലീലിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി വീണ്ടും ചോദ്യം ചെയ്തപ്പോഴേക്കും യുവാവ് നൈസായിട്ട് സ്ഥലംവിട്ടു. തൊട്ടുപിന്നാലെ യുവതിയും ആശുപത്രി പരിസരം വിട്ട് പോയി.

എന്നാല്‍ കുറച്ച്‌ സമയത്തിന് ശേഷം തിരികെയെത്തിയ യുവാവ് ആരോഗ്യപ്രവര്‍ത്തകരോടു വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു. തങ്ങള്‍ ഇവിടെ ഇരിക്കുന്നതുകെ‍ാണ്ട് നിങ്ങള്‍ക്കെന്താണു പ്രശ്നമെന്നായിരുന്നു യുവാവിന്റെ ചോദ്യം. അതേ സമയം എന്തിനാണു വന്നതെന്ന ചോദ്യത്തിന് യുവാവിന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. വിലാസം ചോദിച്ചെങ്കിലും നല്‍കാന്‍ ഇയാള്‍ തയ്യാറായില്ല. ചോദ്യം ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റ ശ്രമവും യുവാവ് നടത്തിയതായി ആരോപണമുണ്ട്. ഒടുവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പെ‍ാലീസിനു വിവരം നല്‍കിയതോടെ യുവാവ് വാഹനവുമായി കടന്നു കളയുകയായിരുന്നു. അന്വേഷണത്തില്‍ പെരുമ്പറമ്പ് സ്വദേശിയാണ് ഇയാളെന്നു വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.