രണ്ടുലക്ഷം പേരുടെ ഡാറ്റ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ലേയെന്ന് ഹൈക്കോടതി, രൂക്ഷവിമര്‍ശനം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമേരിക്കന്‍ മലയാളിയുടെ കമ്ബനിയായ സ്പ്രിം​ഗ്ളറിന് വിവരങ്ങള്‍ കൈമാറുന്നതില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കോവിഡ് പകര്‍ച്ചവ്യാധി മാറുമ്ബോള്‍ ഡാറ്റാ പകര്‍ച്ചവ്യാധി സംഭവിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനു ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. സ്പ്രിം​ഗ്ളര്‍ കരാറുമായി ബന്ധപ്പെട്ട ഹര്‍ജി പരി​ഗണിക്കവെ കോടതി സര്‍ക്കാരിനോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു. സര്‍ക്കാരിന് സ്വന്തമായി ഐടി വിഭാ​ഗം ഉണ്ടല്ലോ. പിന്നെ എന്തിനാണ് സ്വകാര്യ കമ്ബനിയെ ഏല്‍പ്പിച്ചതെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. വ്യക്തമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ആശാവര്‍ക്കര്‍മാര്‍ ശേഖരിക്കുന്ന, നിങ്ങള്‍ക്ക് എന്തെല്ലാം രോ​ഗങ്ങളുണ്ട് എന്ന ചോദ്യത്തിന്റെ ഉത്തരം നല്‍കുമ്ബോള്‍, ഈ ഡാറ്റ മരുന്ന് കമ്ബനികള്‍ക്ക് പോകുമെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആ വാദത്തില്‍ കാര്യമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. അപ്പോള്‍ ചികില്‍സാ വിവരങ്ങള്‍ അതിപ്രധാനമല്ലേയെന്ന് കോടതി ചോദിച്ചു.

വിവരങ്ങള്‍ ചോരില്ലെന്ന് എന്താണ് ഉറപ്പ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഉറപ്പുനല്‍കാനാകുമോയെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന്റെ മറുപടി അപകടകരമാണെന്നും കോടതി അഭിപ്രായപ്പെട്ടു. രണ്ടുലക്ഷം പേരുടെ ഡാറ്റ കൈകാര്യം ചെയ്യാനുള്ള സംവിധാനം പോലും സര്‍ക്കാരിന് ഇല്ലേയെന്നും ഹൈക്കോടതി ചോദിച്ചു. എന്തുകൊണ്ടാണ് അമേരിക്കന്‍ കോടതിയുടെ നിയമപരിധി തെരഞ്ഞെടുത്തതെന്നും കോടതി ചോദിച്ചു. വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കമ്ബനിക്ക് ഇ-മെയില്‍ അയക്കാനും കോടതി നിര്‍ദേശിച്ചു. കേസ് വെള്ളിയാഴ്ച ( ഏപ്രില്‍ 24) വീണ്ടും പരി​ഗണിക്കും.