‘നോട്ടീസ് അയക്കുന്നത് പീഡനമാകുന്നതെങ്ങനെ’; സിഎം രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

എന്‍ഫോഴ്‌സ്‌മെന്റ് നടപടികളെ ചോദ്യം ചെയ്ത് മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ചോദ്യം ചെയ്യലില്‍ നിന്ന് മൂന്ന് തവണ ഒഴിഞ്ഞുമാറിയ സാഹചര്യത്തില്‍ ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി. ഹര്‍ജി പരിഗണിക്കവെ രവീന്ദ്രന്‍ എന്തിനാണ് ചോദ്യം ചെയ്യലിനെ ഭയക്കുന്നതെന്നും കോടതി ചോദിച്ചു.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നിരന്തരം പീഡിപ്പിക്കുന്നുവെന്നായിരുന്നു ഹര്‍ജിയില്‍ രവീന്ദ്രന്റെ പ്രധാന ആരോപണം. എന്നാല്‍ ഈ ആരോപണം തള്ളിക്കളഞ്ഞ കോടതി നോട്ടീസ് അയക്കുന്നത് എങ്ങനെയാണ് പീഡനമാകുക എന്ന് ചോദിച്ചു. ചോദ്യം ചെയ്യലിനെ എന്തിനാണ് ഭയക്കുന്നതെന്നും കോടതി ചോദിച്ചു.

തന്നെ ഏത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നതെന്ന് വ്യക്തമല്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലും താന്‍ പ്രതിയല്ലെന്നും രവീന്ദ്രന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. താന്‍ രോഗബാധിതനാണെന്നും ഒരുപാട് സമയം ചോദ്യം ചെയ്യലിന് വിധേയനാകാന്‍ സാധിക്കില്ലെന്നും രവീന്ദ്രന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം രവീന്ദ്രന്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നുവെന്നും പ്രാഥമിക അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ കോടതി ഇടപെടരുതെന്നും എന്‍ഫോഴ്‌സ്‌മെന്റും കോടതിയെ അറിയിച്ചു.