ഹിജാബ് വിധി; കർണാടകയിൽ ഇന്ന് ബന്ദ്

ഹിജാബ് വിധിയിൽ പ്രതിഷേധിച്ച് കർണാടകയിൽ ഇന്ന് വിവിധ മുസ്‌ലിം സംഘടനകളുടെ ബന്ദ്. ബന്ദ് രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെയാണ്. പ്രശ്‌നബാധിത മേഖലകളിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്. ശരീഅത്ത് അമീർ മൗലാന സഗീർ അഹമ്മദാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദിന് കര്‍ണാടകയിലെ പ്രധാന പത്ത് മുസ്‌ലിം സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു. സമാധാനപരമായാണ് ബന്ദ് നടത്തുകയെന്ന് ശരീഅത്ത് അമീർ മൗലാന സഗീർ അഹമ്മദ് പറഞ്ഞു. ബന്ദിൻ്റെ ഭാഗമായി പ്രകടനമോ പ്രതിഷേധ റാലികളോ പാടില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ഹിജാബ് നിരോധനത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ബുധനാഴ്ച ക്ലാസുകൾ ബഹിഷ്കരിച്ചു. ചിക്ക്മംഗളൂരു, ഹാസ്സൻ, റെയ്ച്ചൂർ എന്നീ സ്ഥലങ്ങളിലായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം.  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ മുസ്‌ലിം വിദ്യാർഥികൾ നൽകിയ ഹർജി തള്ളിയാണ് ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കർണാടക ഹൈക്കോടതി വിധിച്ചത്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി അധ്യക്ഷനും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ.എം ഖാസി എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്‍റേതായിരുന്നു വിധി.