ഹൈറിച്ച് തട്ടിപ്പ് കേസ്; ഒന്നാം പ്രതിയും കമ്പനി ഉടമയുമായ കെ.ഡി പ്രതാപൻ ഇ ഡിക്ക് മുന്നിൽ ഹാജരായി

കൊച്ചി: ഹൈറിച്ച് ഓൺലൈൻ തട്ടിപ്പുകേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതിയും കമ്പനി ഉടമയുമായ കെ.ഡി പ്രതാപൻ ഇ.ഡിക്ക് മുന്നിൽ ഹാജരായി. ഭാര്യ സീന ചോദ്യംചെയ്യലിന് ഹാജരാകുമോ എന്ന കാര്യം വ്യക്തമല്ല. ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ പറഞ്ഞിരുന്നു. എന്നാൽ പ്രതാപൻ മാത്രമാണ് ഇന്ന് കൊച്ചിയിലെ ഓഫിസിലെത്തിയത്.

നേരത്തെ, ഹൈറിച്ച് ഓഫിസുകളിലെ ഇ.ഡി റെയ്ഡിനു പിന്നാലെ കെ.ഡി പ്രതാപനും ഭാര്യ ശ്രീനയും ഒളിവിൽപോയതായിരുന്നു. പിന്നീട്, മുൻകൂർ ജാമ്യാപേക്ഷയുമായി എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, പ്രതികൾ അന്വേഷണവുമായി സഹകരിക്കുകയാണു വേണ്ടതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പ്രതാപൻ ഇ.ഡിക്കുമുന്നിൽ ഹാജരായത്.

100 കോടിയിലധികം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ആളുകളില്‍നിന്നു നിക്ഷേപമായി സ്വീകരിച്ച പണം വിദേശത്തേക്ക് ഹവാല വഴി കടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതാപന്‍റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായാല്‍ അറസ്റ്റ് നടപടികള്‍ക്കും സാധ്യതയുണ്ട്.