താനൂര്‍ ബോട്ട് ദുരന്തത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

മലപ്പുറം. ബോട്ട് അപകടത്തില്‍ 22പേര്‍ താനൂരില്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ മലപ്പുറം ജില്ലാ കളക്ടറും പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോര്‍ട്ട് സര്‍വേയറും 10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥാണ് വിശദീകരണം ആവശ്യപ്പെട്ടത്.

മേയ് 19 ന് തിരൂരില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കുവാന്‍ കമ്മീഷന്‍ തീരുമാനിച്ചു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അപകടത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗത്തിന് പിന്നാലെയാണ് ഇക്കാര്യം അറിയിച്ചത്. സാങ്കേതിക വിദഗ്ധരടക്കം ഉള്‍പ്പെട്ട ജുഡീഷ്യല്‍ കമ്മീഷനാകും അന്വേഷമം നടത്തുക. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപവീതം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ സഹായധനം നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.