![koodathayi](https://thekarmanews.com/wp-content/uploads/2021/08/koodathayi.jpg)
കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിന്റെ ഭർത്താവ് ഷാജു സക്കറിയ വിവാഹ മോചന ഹർജി നൽകി. ആറ് കൊലപാതകക്കേസിൽ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് കോഴിക്കേട് കുടുംബ കോടതിയിൽ സക്കറിയ വിവാഹ മോചന ഹർജി നൽകിയിരിക്കുന്നത്. സംഭവിച്ചത് കൊലപാതകമാണെന്നും ജോളിയാണ് പ്രതിയെന്നും അറിയാതെയാണ് വിവാഹത്തിന് സമ്മതിച്ചതെന്നാണ് ഷാജുവിന്റെ വാദം. ജോളി റിമാൻഡിൽ കഴിയുന്ന കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് വഴി കോടതി നോട്ടീസ് അയയ്‌ക്കും. വിവാഹ മോചന ഹർജി ഒക്ടോബർ 26ന് കോടതി പരിഗണിക്കും.
തന്റെ ആദ്യഭാര്യയേയും മകളേയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നേയും കേസിൽ പ്രതിയാക്കാനായി വ്യാജ മൊഴി നൽകിയെന്നും ഹർജിയിൽ പറയുന്നുണ്ട്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടേയും ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടേയും മരണത്തിന് ശേഷമാണ് റോയിയുടെ പിതൃസഹോദര പുത്രനായ ഷാജുവും ജോളിയും വിവാഹിതരാകുന്നത്.
ഈ രണ്ട് മരണങ്ങൾ ഉൾപ്പെടെ 2002നും 2016നും ഇടയിൽ ഇരുവരുടേയും കുടുംബത്തിൽ നടന്ന ആറ് മരണങ്ങളും കൊലപാതകമായിരുന്നുവെന്ന് 2019 ഒക്ടോബറിൽ പോലീസ് കണ്ടെത്തുകയായിരുന്നു. ഭക്ഷണത്തിൽ സയനൈഡ് കലർത്തിയാണ് ആറ് പേരെയും ജോളി കൊലപ്പെടുത്തിയത്. ജോളിയുടെ ഭർ്ത്താവ് പൊന്നാമറ്റം റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ഷാജുവിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരാണ് മരിച്ചത്.