![hijab ban](https://thekarmanews.com/wp-content/uploads/2023/06/hijab-ban.jpg)
ഹൈദരാബാദില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ ഹിജാബ് ധരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയ സ്വകാര്യ സ്‌കൂളിനെതിരെ കേസെടുത്ത് പോലീസ്. പ്രിന്‍സിപ്പാളും അധ്യാപികയും പത്താം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥിനികളോടാണ് ഹിജാബ് ധരിച്ചെത്തരുതെന്ന് പറഞ്ഞിരുന്നത്. സംഭവത്തില്‍ ഹയാത്ത്‌നഗറിലെ സീ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പോലീസ് കേസെടുത്തു.
ജൂണ്‍ 12നാണ് സ്‌കൂളില്‍ ക്ലാസ് ആരംഭിച്ചത്. അന്നുമുതല്‍ രണ്ട് വിദ്യാര്‍ത്ഥിനികളാണ് ഹിജാബ് ധരിച്ച് സ്കൂളിലെത്തി വന്നിരുന്നത്. പ്രിന്‍സിപ്പാളും അധ്യാപികയും ചേര്‍ന്ന് ഹിജാബ് ധരിച്ച് ക്ലാസില്‍ വരരുതെന്ന് ആവശ്യപ്പെട്ടതായി കുട്ടികള്‍ പരാതി നല്‍ക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഹയാത്ത് നഗര്‍ പൊലീസ് പറയുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പൂര്‍ണിമ ശ്രീവാസ്തവയ്ക്കും അധ്യാപിക മാധുരി കവിതെയക്കുമെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് കര്‍ണാടക രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു. സ്‌കൂളുകളിലും കോളേജിലും പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കരുതെന്നാണ് കര്‍ണാടക സംസ്ഥാന സര്‍ക്കാർ നിർദേശിച്ചിരുന്നത്.
കര്‍ണാടകയില്‍ ഉഡുപ്പി ഗവ. വനിത പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ 11,12, ക്ലാസുകളിലെ എട്ടു മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ചെത്തിയതിന്റെ പേരില്‍ പുറത്താക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരത്തെ യൂണിഫോമിനൊപ്പം ഹിജാബ് നിരോധനം നടപ്പാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ തള്ളിക്കളഞ്ഞ കര്‍ണാടക ഹൈക്കോടതി, കര്‍ണാടക സര്‍ക്കാര്‍ വസ്ത്രത്തിന് മേല്‍ ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ശരിവെക്കുകയായിരുന്നു. പിന്നാലെയാണ് വിദ്യാര്‍ത്ഥിനികള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.