ഇന്ത്യ ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ വഴികാട്ടിയും നാഥനും – ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന

പ്രതിസന്ധി ഘട്ടങ്ങളില്‍ ചെറുരാജ്യങ്ങളെ ചേര്‍ത്തു നിര്‍ത്തി മുന്നോട്ട് പോകുന്ന ഇന്ത്യ ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ വഴികാട്ടിയും നാഥനുമാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ വഴികാട്ടിയും മുന്നില്‍ നിന്ന് നയിക്കുന്ന രാജ്യവുമാണ് ഇന്ത്യ. ഇന്ത്യ വളരുമ്പോള്‍ ഒപ്പമുള്ള ചെറുരാജ്യങ്ങളെ ചേര്‍ത്ത് പിടിക്കുന്നു. കൊറോണകാലത്ത് പോലും ഒരു രാജ്യങ്ങളോടും ഇക്കാര്യത്തിൽ വിവേചനം കാണിക്കാതെ ഇന്ത്യ നിന്നു.

കോവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ അയല്‍രാജ്യങ്ങള്‍ക്ക് വാക്‌സിൻ നല്‍കാന്‍ ഇന്ത്യ മുന്‍ കൈയെടുത്തത് വലിയ മാതൃകയാണ്. ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തങ്ങളുടെ കുട്ടികളേയും രക്ഷിച്ചതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശൈഖ് ഹസീന നന്ദി പറഞ്ഞു. റഷ്യ – ഉക്രൈന്‍ യുദ്ധം തുടങ്ങിയ തോടെ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അവിടെ കുടുങ്ങിപ്പോവുകയായിരുന്നു. അവരെ നാട്ടില്‍ എത്തിച്ചതിനൊപ്പം, ഇന്ത്യ അയല്‍ രാജ്യത്തുനിന്നുള്ള വിദ്യാർത്ഥികളെയും ഒപ്പം കൂട്ടി.

‘റഷ്യ – ഉക്രൈന്‍ യുദ്ധത്തെത്തുടര്‍ന്നു നാട്ടില്‍ തിരികെ എത്താന്‍ കഴിയാതെ പോയ ഞങ്ങളുടെ വിദ്യാര്‍ഥികള്‍ പോളണ്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. അവിടെനിന്നും ഇന്ത്യയിൽ നിന്നുള്ള കുട്ടികള്‍ക്കൊപ്പം ഞങ്ങളുടെ കുട്ടികളെയും നാട്ടിലെത്തിച്ചു. ഇന്ത്യയുടെ സൗഹൃദ പെരുമാറ്റമാണ് അവിടെ കണ്ടത്. പ്രധാനമന്ത്രി മോദിയോടു നന്ദി പറയുന്നു എന്നാണ്‌ ശൈഖ് ഹസീന അറിയിച്ചത്.

അയല്‍രാജ്യങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ഇന്ത്യ തയ്യാറായതിനെയും ശൈഖ് ഹസീന പ്രശംസിക്കുകയുണ്ടായി. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള അടുത്ത സഹകരണത്തിനാണ് സന്ദര്‍ശനത്തില്‍ പ്രാധാന്യം നല്‍കുന്നത്. രാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. അവ ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്നതാണ്. നിരവധി ഘട്ടങ്ങളില്‍ ഇന്ത്യയും ബംഗ്ലദേശും അത് കൃത്യമായി നിര്‍വഹിച്ചിട്ടു ണ്ട് ശൈഖ് ഹസീന പറഞ്ഞു.