ഒമിക്രോൺ സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യങ്ങൾക്ക് സഹായഹസ്തവുമായി ഇന്ത്യ

ഉയർന്ന അപകടസാധ്യതയേറിയ കൊറോണ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യങ്ങൾക്ക് സഹായഹസ്തവുമായി ഇന്ത്യ. ഒമിക്രോണുമായുള്ള യുദ്ധത്തിൽ ആഫ്രിക്കൻ രാജ്യങ്ങളെ പിന്തുണയ്‌ക്കാൻ ഭാരതസർക്കാർ തയ്യാറാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഒമിക്രോണിനെതിരെ പോരാടുന്നതിന് ഇന്ത്യ ആഫ്രിക്കൻ രാജ്യങ്ങൾക്ക് കൊറോണ വാക്‌സിനുകളും മരുന്നുകളും വാഗ്ദാനം ചെയ്തു. ഇന്ത്യൻ സ്ഥാപനങ്ങൾ ജിനോമിക് നിരീക്ഷണങ്ങളിലും ഒമിക്രോൺ ഗവേഷണത്തിലും സഹകരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.

ആഫ്രിക്കൻ രാജ്യങ്ങളായ മലാവി, എത്യോപ്യ, സാംബിയ, മൊസാംബിക്ക്, ഗിനിയ, ലെസോത്തോ എന്നിവയുൾപ്പെടെ കോവിഷീൽഡ് വാക്സിൻ വിതരണത്തിനായി കോവാക്സ് ഇതുവരെ നൽകിയിട്ടുള്ള എല്ലാ ഓർഡറുകളും സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഇതുവരെ ആഫ്രിക്കയിലെ 41 രാജ്യങ്ങളിലേക്ക് ഇന്ത്യ 25 ദശലക്ഷം ഡോസിലധികം വാക്‌സിനുകൾ വിതരണം ചെയ്തിട്ടുണ്ട്, ഇതിൽ 16 രാജ്യങ്ങൾക്ക് ഗ്രാന്റായി ഒരു ദശലക്ഷം ഡോസുകളും 33 രാജ്യങ്ങൾക്ക് COVAX സൗകര്യത്തിന് കീഴിൽ 16 ദശലക്ഷത്തിലധികം ഡോസുകളും ഉൾപ്പെടുന്നു.

ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ ഭൂരിഭാഗം രാജ്യങ്ങളും ആഫ്രിക്കൻ രാജ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. നിരോധനങ്ങൾ വന്നതോടെ ഒറ്റപ്പെടുത്തരുതെന്ന് അഭ്യർത്ഥിച്ച് ദക്ഷിണാഫ്രിക്ക രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ നിലപാട് നിർണായകമാവുകയാണ്.