ഭര്‍ത്താവ് മരിച്ചിട്ട് ഇപ്പോള്‍ ഏഴ് വര്‍ഷമായി, ആറ് വര്‍ഷം ചികിത്സ തേടി, ഇന്ദുലേഖ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് ഇന്ദുലേഖ. ഭര്‍ത്താവിന്റെ വിയോഗത്തെ കുറിച്ചും അതിന് ശേഷം അഭിമുഖീകരിക്കേണ്ടി വന്ന അധിക്ഷേപങ്ങളെ കുറിച്ചും നടി തുറന്ന് പറഞ്ഞിരുന്നു. മിനിസ്‌ക്രീന്‍ സീരിയലുകളില്‍ തിളങ്ങി നില്‍ക്കുകയാണ് ഇപ്പോള്‍ നടി. ഇരുപത്തിയേഴ് വര്‍ഷം നീളുന്ന അഭിനയ ജീവിതം ഇപ്പോഴും തുടരുകയാണ് നടി. ബാലതാരമായിട്ടാണ് ഇന്ദുലേഖ അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് നായികയായും ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചു. ഏഴ് വര്‍ഷം മുമ്പാണ് നടിയുടെ ഭര്‍ത്താവും സംവിധായകനുമായ ശങ്കരന്‍ പോറ്റി മരിക്കുന്നത്. ഇതോടെ മകള്‍ക്കൊപ്പമായി താമസം. ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഭര്‍ത്താവിനെ കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചും തുറന്ന് പറയുകയാണ് നടി.

”ശങ്കരന്‍ പോറ്റി എന്ന സംവിധായകനെ ആണ് ഞാന്‍ വിവാഹം കഴിച്ചത്. ‘ദ ഫയര്‍’ എന്ന സിനിമ സംവിധാനം ചെയ്തത് അദ്ദേഹമാണ്. സിദ്ദിഖ് ലാല്‍, കലാധരന്‍, വിജയകൃഷ്ണന്‍ എന്നിവരോടൊപ്പം അസോസിയേറ്റ് ആയി ജോലി ചെയ്തിട്ടുണ്ട്. ‘കളിയല്ല കല്യാണം’ എന്ന സീരിയലും സംവിധാനം ചെയ്തിരുന്നു. സിനിമയുടെ സാങ്കേതിക വശങ്ങളെ കുറിച്ച് അദ്ദേഹമാണ് എനിക്ക് പറഞ്ഞ് തന്നിരുന്നത്. ഭര്‍ത്താവ് മരിച്ചിട്ട് ഇപ്പോള്‍ ഏഴ് വര്‍ഷമായി. ലിവര്‍ സിറോസിസ് ആയിരുന്നു. ആറ് വര്‍ഷത്തോളം അതിന്റെ ചികിത്സയുമായി നടന്നു.

അദ്ദേഹം വര്‍ക്ക് ചെയ്തിരുന്ന കാലത്ത് സിനിമയുടെ എല്ലാ കാര്യങ്ങളിലും എന്നെയും കൂട്ടുമായിരുന്നു. എനിക്ക് താല്‍പര്യം ഉള്ളത് കൊണ്ട് അസിസ്റ്റന്റ് ഡയറക്ടറെ പോലെ ഞാന്‍ ഒപ്പം കൂടും. ചെറിയ പ്രായത്തിലാണ് അദ്ദേഹത്തിന് അസുഖം ബാധിക്കുന്നത്. നല്ല ഇച്ഛാശക്തിയുള്ള വ്യക്തിയായിരുന്നു. രോഗത്തെ ഒന്നും ഒട്ടും കാര്യമാക്കിയിരുന്നില്ല. ഇടയ്ക്ക് ആരോഗ്യനില വഷളമാകുമ്പോള്‍ ചികിത്സ തേടും. കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നതിന് ഇടയിലായിരുന്നു മരണം.

മലയാളത്തിലെ ടെലിവിഷന്‍ പരമ്പരകള്‍ക്ക് ബജറ്റ് ഒരു വലിയ പരിമിതിയാണ്. ഒരു വീട്ടില്‍ നടക്കുന്ന കാര്യങ്ങളാണ് മലയാളി പ്രേക്ഷകരും കൂടുതല്‍ കാണാന്‍ ആഗ്രഹിക്കുന്നത്. അതില്‍ നിന്ന് വേറിട്ടൊരു വിഷയം ചര്‍ച്ച ചെയ്യുന്ന ടെലിവിഷന്‍ പരമ്പരകള്‍ ക്ലിക്ക് ആകുന്നില്ല. റേറ്റിങ്ങ് ഇല്ലാതെ വരുമ്പോള്‍ ചാനലുകളും അത്തരം പരീക്ഷങ്ങളെ പ്രോത്സാഹിപ്പിക്കില്ല. പുതിയ കാലത്ത് വസ്ത്രങ്ങളും ആഭരണങ്ങളും ശ്രദ്ധിക്കുന്ന പ്രേക്ഷകരാണ് കൂടുതലുള്ളത്. ഡബ്ബിങ് സീരിയലുകളാണ് അതിന് വഴിയൊരുക്കിയത്.

വില കൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്ന ‘കളര്‍ഫുള്‍’ കഥാപാത്രങ്ങളാണ് അത്തരം സീരിയലുകളിലുള്ളത്. അങ്ങനെ മലയാളത്തിലും അത്തരം ട്രെന്‍ഡ് വന്നു. അതിലൊരു മാറ്റം വരണമെങ്കില്‍ പ്രേക്ഷകര്‍ കൂടി വിചാരിക്കണം. ചെറുപ്പക്കാര്‍ ഇപ്പോള്‍ വീഡിയോ കാണുന്നത് ഒടിടി പ്ലാറ്റ്‌ഫോമിലാണ്. വീട്ടിലിരിക്കുന്ന സ്ത്രീകളും പ്രായമായവരുമാണ് ടെലിവിഷന്‍ കാണുന്നത്. അതിനാല്‍ അവിടെയുള്ള പരീക്ഷണങ്ങള്‍ കുറവാണെന്നും ഇന്ദുലേഖ പറയുന്നു.

ഭര്‍ത്താവിന്റെ വേര്‍പാടിന് ശേഷം സമൂഹത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ ഇന്ദുലേഖ സംസാരിച്ചിരുന്നു. ‘ഭര്‍ത്താവ് മരിച്ചൊരു സ്ത്രീയാണെങ്കില്‍ അവര്‍ എന്തൊക്കെ ചെയ്യണം, എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കുന്നത് സമൂഹമാണെന്നാണ് അന്ന് നടി പറഞ്ഞത്. അതെല്ലാം മാറ്റി നിര്‍ത്തിയാല്‍ മാത്രമേ നമുക്ക് ജീവിച്ച് പോകാന്‍ സാധിക്കുകയുള്ളു. അഭിനയിക്കാനുള്ള തന്റെ തീരുമാനത്തിന് വലിയ പിന്തുണ തരുന്നത് മകള്‍ ആണെന്നും അവളാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്നാണ് ഇന്ദുലേഖ പറഞ്ഞിരുന്നത്.