ഒന്നര വര്‍ഷമായി ഈ ബുദ്ധിമുട്ട് സഹിക്കുന്നു; ക്ഷമകെട്ടു പോയി; കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ കര്‍ണാടക തടഞ്ഞതിന് എതിരെ തലപ്പാടി അതിര്‍ത്തിയില്‍ വന്‍ പ്രതിഷേധം

കാസര്‍കോട്: തലപ്പാടി അതിര്‍ത്തിയില്‍ നാട്ടുകാരുടെ പ്രതിഷേധം. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിടാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം. അതേസമയം കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു.

കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിട്ടില്ലെങ്കില്‍, കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങളും പ്രവേശിപ്പിക്കില്ലെന്നാണ് സമരക്കാരുടെ വാദം. സമരക്കാരെ കേരള പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് കര്‍ണാടക നിയന്ത്രണം കടുപ്പിച്ചതോടെ, അതിര്‍ത്തിയില്‍ പൊലിസും യാത്രക്കാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. തലപ്പാടിയില്‍ പൊലിസ് പരിശോധനയില്‍ പ്രതിഷേധിച്ചയാളെ കര്‍ണാടക പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

കെഎസ്‌ആര്‍ടിസി ബസ് തലപ്പാടി അതിര്‍ത്തി വരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്.അവിടെ വെച്ച്‌ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി യാത്രക്കാരില്‍ നിന്നും സാംപിള്‍ ശേഖരിച്ച ശേഷമാണ് അതിര്‍ത്തി കടത്തിവിടുന്നത്. തലപ്പാടിയില്‍ നിന്നും കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബസിലാണ് സഞ്ചരിക്കാനാകുക.

കേരളത്തില്‍ കൊവിഡ് കൂടുന്ന സാഹചര്യത്തില്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് പരിഗണിച്ച്‌ കടത്തിവിടേണ്ടെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് നിര്‍ബന്ധമാണെന്നാണ് കര്‍ണാടക പറയുന്നത്.