അച്ഛന് ശുക്രദശയാണെന്ന് മകള് പറഞ്ഞതിനു പിന്നാലെയാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം- ​ജ​ഗദീഷ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകൻ, സഹനടൻ, കോമഡി തുടങ്ങി എല്ലാ വേഷങ്ങളിലും താരത്തിന്റെ കൈകളിൽ ഭദ്രമാണ്. കോളജ് അധ്യാപകനായിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടർന്നാണ് സിനിമയിൽ എത്തുന്നത്. ഇപ്പോൾ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ് നടൻ. ജഗദീഷിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിക്കുന്നത് ഈ വർഷമാണ്. ഭാര്യ രമയുടെ വേർപാടുണ്ടാക്കിയ വേദനയിൽ നിന്നും നടൻ ഇപ്പോഴും മുക്തനായിട്ടില്ല. പല വേദികളിലും രമയെ കുറിച്ച് വാചാലനാവാറുള്ള ആളായിരുന്നു ജഗദീഷ്. ഇപ്പോളിതാ ഫ്ലവേഴ്സ് ഒരു കോടിയിലെത്തിയപ്പോൾ ഭാര്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

എനിക്ക് രണ്ട് മക്കളാണ്. രണ്ടാളും സർക്കാർ ഉദ്യോഗസ്ഥരാണ്. രണ്ടാളും ഡോക്ടേഴ്‌സാണ്. ഒരാൾ ചെന്നൈയിലും ഒരാൾ തിരുവനന്തപുരത്തുമായി ജോലി ചെയ്യുന്നു. ചെന്നൈയിലുള്ള ആളുടെ ഭർത്താവ് പോലീസ് കമ്മീഷണറാണ്. മറ്റെയാളുടെ ഭർത്താവ് ഡോക്ടറാണ്. മൂത്ത മോൾക്ക് കുറച്ച് ജോത്സ്യമൊക്കെ വശമുണ്ട്. അച്ഛാ, ഇനി അച്ഛന്റെ സമയമാണ് വരുന്നതെന്ന് റോഷാക്കിന് മുൻപ് മോൾ പറഞ്ഞിരുന്നു. അച്ഛന് ശുക്രദശയാണ്, ആ സമയത്ത് തന്നെയാണ് വലിയ നഷ്ടവും. അച്ഛന് നല്ല നേട്ടം വരുമെന്ന് മൂത്ത മോൾ പറഞ്ഞപ്പോൾ കിളി ജോത്സ്യം എന്ന് പറഞ്ഞ് ഇളയ മോൾ കളിയാക്കിയിരുന്നു.

എന്തിനാണ് മോളെ സൈക്ക്യാട്രിക്ക് വിട്ടതെന്ന് ചോദിച്ചവരോട് എനിക്കെന്തെങ്കിലും ആവശ്യം വന്നാൽ ആള് വേണ്ടേയെന്നായിരുന്നു ഞാൻ പറഞ്ഞത്. എനിക്കെന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് ഞാൻ ഇടയ്ക്ക് അവളോട് ചോദിക്കാറുണ്ട്. അവൾ ചിരിക്കും. രമയുണ്ടായിരുന്നപ്പോൾ ഓഫീസ് വണ്ടിയില്ലെങ്കിൽ ഞാൻ പോയി പിക് ചെയ്യാറുണ്ട്. മക്കളെ വിളിക്കാനും പോവാറുണ്ട്. അതൊക്കെ എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. സ്‌കൂൾ ബസ്സില്ലാത്ത ദിവസം ഞങ്ങളൊന്നിച്ച് പോയാണ് മക്കളെ കൂട്ടിവരുന്നത്.

മോള് മെന്റൽ ഹോസ്പിറ്റലിൽ ഡ്യൂട്ടിക്ക് പോവുമ്പോൾ ഇടയ്ക്ക് ഞാനാണ് കൊണ്ടുവിടാറുള്ളത്. ഞാൻ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞ് ഞാൻ കൊണ്ടുവിടും. അടുപ്പിച്ച് രണ്ട് മൂന്ന് ദിവസം എന്നെ അവിടെ കണ്ടപ്പോഴാണ് ജഗദീഷിന് എന്തോ പ്രശ്‌നമുണ്ട്, ഇന്നലെയും ഇന്നും മെന്റൽ ഹോസ്പിറ്റലിൽ കണ്ടു എന്ന് ഒരാൾ എന്റെ സുഹൃത്തിനോട് പറഞ്ഞത്. എന്തേലും കുഴപ്പമുണ്ടോയെന്ന് ചോദിച്ച് ആ സുഹൃത്ത് വിളിച്ചിരുന്നു. മോൾ അവിടെ വർക്ക് ചെയ്യുകയാണ്, അതാണെന്ന് പറഞ്ഞപ്പോൾ പുനലൂരിലായിരുന്നില്ലേ മോൾ എന്നായിരുന്നു ചോദിച്ചത്. ഇവിടേക്ക് ട്രാൻസ്ഫറായി, ഞാൻ കൊണ്ടുവിടാൻ പോയെന്ന് പറഞ്ഞതോടെയാണ് ആ സംശയം മാറിയത്.

ഞാൻ മത്സരിച്ചതിൽ ഭാര്യയ്ക്കും മക്കൾക്കുമൊന്നും താൽപര്യമുണ്ടായിരുന്നില്ല. വേണോ എന്നായിരുന്നു അവർ ചോദിച്ചത്. ആ പരാജയം എന്നെ ഒരുപാട് പഠിപ്പിച്ചു. ആ തീരുമാനം തെറ്റിപ്പോയെന്ന് മനസിലായി. എനിക്ക് ഇണങ്ങുന്ന കുപ്പായമല്ല രാഷ്ട്രീയം. അന്ന് ജയിച്ചിരുന്നുവെങ്കിൽ ഞാൻ പിന്നെ സിനിമയും ചെയ്യില്ലായിരുന്നു. എനിക്ക് രാഷ്ട്രീയവും സിനിമയും ഒന്നിച്ച് കൊണ്ടുപോവാൻ പറ്റില്ല. അങ്ങനെ ചെയ്യുന്നവരുണ്ടാവും. രാഷ്ട്രീയത്തിൽ ഞാൻ വരുന്നത് സുഹൃത്തുക്കളും എതിർത്തിരുന്നു. ഇപ്പോൾ അവർക്കെല്ലാം സന്തോഷമാണ്.