കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍ പുരയിടത്തില്‍ പ്രവീസ് (56) ആണ് മരിച്ചത്.

ജൂൺ 29 ന് രാവിലെയാണ് കടൽച്ചൊറി കണ്ണിൽത്തെറിച്ചത്. പ്രവീസ് മക്കളോടൊപ്പം രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരെ ഉള്‍ക്കടലില്‍ മീൻ പിടിക്കുന്നതിനിടയിലായിരുന്നു സംഭവം. വലയില്‍ കുടുങ്ങിയ കടല്‍ച്ചൊറി എടുത്തുമാറ്റുന്നതിനിടയില്‍ കണ്ണില്‍ തെറിക്കുകയായിരുന്നു.

അലർജി ബാധിച്ച്‌ കണ്ണില്‍ നീരു വന്നതോടെ പ്രവീസ് പുല്ലുവിള ആശുപത്രിയില്‍ ചികിത്സ തേടി. എന്നാൽ അസുഖം കൂടിയതോടെ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മരണം സംഭവിച്ചത്. ജയശാന്തിയാണ് ഭാര്യ. ദിലീപ്, രാജി, രാഖി എന്നിവരാണ് മക്കൾ. ഗ്രീഷ്മ, ഷിബു, ജോണി എന്നിവർ മരുമക്കളാണ്.