അമ്മയുടെ സഞ്ചയന ദിവസം അച്ഛനും യാത്രയായി, വിധിക്ക് മുമ്പില്‍ പകച്ച് കാവ്യയും മിഥുനും

മാവേലിക്കര: അമ്മയുടെ സഞ്ചയന ദിവസം അച്ഛനെയും വിധി കവര്‍ന്നതോടെ വിദ്യാര്‍ത്ഥികളായ മക്കള്‍ കാവ്യയും മിഥുനും തനിച്ചായി. നൂറനാട് പടനിലം പാലമേല്‍ രത്‌നാലയത്തില്‍ 45കാരി കലയും ഭര്‍ത്ത് 50കാരന്‍ രവികുമാറുമാണ് മരിച്ചത്.

രവികുമാര്‍ വൃക്ക രോഗബാധിതനായിരുന്നു. കാട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി വരികയായിരുന്നു. ശുശ്രൂഷയ്ക്ക് താങ്ങും തണലുമായി ഏറെ നാളുകളായി ഒപ്പമുണ്ടായിരുന്നത് ഭാര്യ കലയായിരുന്നു. ഇടയ്ക്ക് വീട്ടില്‍ എത്തിയ കലയ്ക്ക് ശ്വാസകോശ സംബന്ധമായ അസുഖം ബാധിക്കുകയായിരുന്നു.

അസുഖത്തെ തുടര്‍ന്ന് കലയെ അടൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഒരാഴ്ച മുമ്പ് മരണം സംഭവിച്ചു. തിങ്കളാഴ്ചയായിരുന്നു സഞ്ചയന ചടങ്ങ് നടന്നത്. ഇതേ ദിവസം വൃക്ക രോഗത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ രവികുമാറിന് രോഗം മൂര്‍ച്ചിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇരുവരും വിട പറഞ്ഞതോടെ ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ വിധിക്ക് മുമ്പില്‍ പകച്ച് നില്‍ക്കുകയാണ് മക്കളായ കാവ്യയും മിഥുനും.