അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു. പോലീസ് അന്വേഷണത്തില്‍ ഒന്നും കിട്ടിയില്ല. പോലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്ന് അച്ഛന്‍ പറഞ്ഞെന്നും മകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കലയുടെ കൊലപാതകകേസില്‍ നാല് പ്രതികളാണുള്ളത്. ഒന്നാം പ്രതി അനിലിനെ കൂടാതെ ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. 2009-ല്‍ മാന്നാര്‍ പെരുമ്പുഴ പാലത്തില്‍വച്ച് കൊലപാതകം നടന്നുവെന്നും മാരുതി കാറില്‍ കൊണ്ടുപോയി മൃതദേഹം സംസ്‌കരിച്ചെന്നുമാണ് എഫ്.ഐ.ആര്‍.

അമ്പലപ്പുഴ പോലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമികാന്വേഷണത്തിന് ശേഷം ചൊവ്വാഴ്ച യുവതിയുടെ ഭര്‍ത്താവ് അനിലിന്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ നടത്തിയ പരിശോധനയില്‍ കൊലപാതകത്തിന്റെ തെളിവുകള്‍ ലഭിച്ചിരുന്നു.