ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള കണ്ഠര് രാജീവര് പൂർണമായി സ്ഥാനമൊഴിയുന്നു. അദ്ദേഹത്തിന്റെ മകൻ കണ്ഠര് ബ്രഹ്മദത്തനാണ് (30) താന്ത്രിക സ്ഥാനമേൽക്കുന്നത്. ഓ​ഗസ്റ്റ് 16-ന് നടതുറക്കുമ്പോൾ മേൽശാന്തി നട തുറക്കുന്നത് കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിലായിരിക്കും

രാജീവരുടേയും ബിന്ദുവിന്റേയും മകനാണ് ബ്രഹ്മദത്തൻ. നിയമത്തിൽ ബിരുദാനന്തര ബിരു​ദധാരിയാണ് അദ്ദേഹം. ഒരു വർഷം മുൻപാണ് ജോലി രാജി വച്ച് താന്ത്രിക കർമങ്ങളിലേക്ക് തിരിഞ്ഞത്. ബെംഗളൂരു ക്രൈസ്റ്റ് കോളജിൽ നിന്ന് ബിബിഎ, എൽഎൽബി നേടി. കോട്ടയം ജില്ലാ കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. രണ്ടര വർഷം ബെംഗളൂരുവിലെ സ്വകാര്യ കൺസൽറ്റിം​ഗ് കമ്പനിയിൽ അനലിസ്റ്റായി ജോലി നോക്കി. പിന്നീട് സ്കോട്‌ലൻഡിൽ എൽഎൽഎം പഠനം. തിരിച്ചെത്തി ഹൈദരാബാദിലെ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഇതിനിടയിലാണ് ജോലി രാജി വച്ചത്.

എട്ട് വർഷം മുൻപ് പൂജാപഠനവും ആചാരപ്രകാരം ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകളും പൂർത്തിയാക്കിയിരുന്നു ബ്രഹ്മദത്തൻ. ശബരിമല, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ കൊടിമര പ്രതിഷ്ഠയ്‌ക്ക് അച്ഛനൊപ്പം സഹകാർമികനായി. കഴിഞ്ഞ വർഷം കർക്കടകമാസ പൂജയ്‌ക്കും നിറപുത്തരിക്കും സന്നിധാനത്തെത്തിയ ബ്രഹ്മദത്തനെ ഓരോ പൂജയുടെയും പ്രത്യേകതയും കൃത്യതയോടെ ചെയ്യേണ്ടതെന്ന രീതികൾ രാജീവ് തന്ത്രി പഠിപ്പിച്ചിരുന്നു.