കരിപ്പൂരില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വർണകടത്ത്, 4 സ്ത്രീകളടക്കം 6 പേര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. ശരീരത്തിലും, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിൽ 4.82 കിലോ ഗ്രാം സ്വര്‍ണ്ണം ആണ് പിടികൂടിയിരിക്കുന്നത്. നാല് സ്ത്രീകളടക്കം ആറ് പേരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

എയര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് 3.48 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം കൂരാട് സ്വദേശിയും കോഴിക്കോട് ചോമ്പാല സ്വദേശിയുമാണ് ആദ്യം പിടിയിലായത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 1.19 കിലോ ഗ്രാം സ്വര്‍ണ്ണം ഇവരില്‍ നിന്നും കണ്ടെടുത്തു.

അബുദാബിയില്‍ നിന്നെത്തിയ കുറ്റ്യാടി വേളം സ്വദേശിയായ യുവതിയില്‍ നിന്ന് കണ്ടെടുത്തത് 1.31 കിലോ ഗ്രാം സ്വര്‍ണ്ണമാണ്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കൊണ്ടുവന്നത്.

ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികളായ മൂന്ന് യുവതികളും പിന്നാലെ പിടിയിലായി. വസ്ത്രത്തിലും ഷൂവിലും ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്തിയത്. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്നും പൊലീസ് സ്വര്‍ണ്ണം പിടികൂടുന്ന കേസുകള്‍ കൂടിയതിനു പിന്നാലെയാണ് കസ്റ്റംസ് നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്.