കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം ഹൈക്കോടതി തടഞ്ഞു

കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം ഹൈക്കോടതി തടഞ്ഞു. സിബിഎസ്എ സ്‌കൂള്‍ മാനേജ്‌മെന്റുകളും വിദ്യാര്‍ത്ഥികളും നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതി നടപടി. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത് പ്രവേശന പരീക്ഷാഫലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം റാങ്ക് ലിസ്റ്റ് തയ്യാറാക്കണം എന്നായിരുന്നു. അതിനു വിരുദ്ധമായി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തടയണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

വ്യാഴാഴ്ച പ്രസിദ്ധീകരിക്കേണ്ട ഫലമാണ് കോടതി ഇടപെട്ട് തടഞ്ഞത്. എഞ്ചിനീയറിംഗ്, ഫാര്‍മസി, ആര്‍ക്കിടെക്റ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതാണ് ഹൈക്കോടതി തടഞ്ഞത്. ഇനി ഒരു ഉത്തരവ് കോടതിയില്‍ നിന്ന് ഉണ്ടാകുന്നതുവരെ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ വ്യാഴാഴ്ച പുനരാരംഭിക്കും.

കൊവിഡ് പശ്ചാത്തലത്തില്‍ സിബിഎസ്ഇ ഐഎസ്ഇ സ്ട്രീമുകളില്‍ വാര്‍ഷിക പരീക്ഷ നടത്തിയിട്ടില്ലാത്തതിനാല്‍ പ്ലസ്ടു മാര്‍ക്കു കൂടി പരിഗണിച്ച് ഫലം പ്രസിദ്ധീകരിച്ചാല്‍ അത് ഒരു വിഭാഗം വിദ്യാര്‍ഥികളോടുള്ള അനീതി ആയിരിക്കും എന്നാണ് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്നത്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന പരീക്ഷയുടെ ഫലമൊ റാങ്ക് ലിസ്റ്റോ പ്രസിദ്ധീകരിക്കുന്നത് ഇനി കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും.