വാതില്‍പ്പടി റേഷന് അനുമതി നല്‍കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെജ്‍രിവാൾ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ‘വാതില്‍പ്പടി റേഷന്‍ വിതരണ പദ്ധതി ‘നടപ്പാക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍  കത്തയച്ചു. ഡല്‍ഹി സര്‍ക്കാര്‍ ആവിഷ്കരിച്ച വാതില്‍പ്പടി റേഷന്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് കെജ്രിവാള്‍ മോദിക്ക് കത്തയച്ചത്.

സംസ്ഥാനത്ത് 72 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകളെ സഹായിക്കുന്ന പദ്ധതിക്ക് ഉടന്‍ അനുമതി നല്‍കണം. പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ വരുത്താന്‍ തയാറാണെന്നും അയച്ച കത്തില്‍ കെജ്രിവാള്‍ ചൂണ്ടിക്കാട്ടുന്നു .

പദ്ധതിക്ക് കേന്ദ്രം  അനുമതി നിഷേധിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം കെജ്രിവാള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. പിസയും, ബര്‍‌ഗറും, സ്മാര്‍ട്ട്ഫോണുകളും മറ്റും ഹോം ഡെലിവറി ആയി വീട്ടില്‍ എത്തിക്കാന്‍ പറ്റുമെങ്കില്‍ എന്തുകൊണ്ട് റേഷന്‍‌ ഉടമകളുടെ വീട്ടില്‍‌ എത്തിക്കാന്‍‌ കഴിയില്ലെന്ന് കെജ്‌രിവാള്‍‌ ചോദിച്ചു. റേഷന്‍ ഷാപ്പുകളിലേക്ക് ജനക്കൂട്ടമെത്തുന്നത് കോവിഡ് കാലത്ത് അപകടസാധ്യത കൂട്ടും . റേഷന്‍ കടകള്‍ സൂപ്പര്‍ സ്പ്രെഡുകളായി മാറുമെന്നും കെജ്രിവാള്‍ വിമര്‍ശിച്ചിരുന്നു .

അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാത്ത ആളുകളെ സഹായിക്കാനാണ് ഞങ്ങള്‍ ഈ പദ്ധതി ആവിഷ്കരിച്ചത്. മഹാമാരിയുടെ സങ്കീര്‍ണത മറി കടക്കാന്‍ കടയില്‍ പോയി റേഷന്‍ വാങ്ങാന്‍ മടിക്കുന്നവര്‍ക്ക് ഇത് സഹായമാകുന്ന പദ്ധതിയാണിതെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു .