ജിഎസ്ടി നഷ്ടപരിഹാരം; കേരളം അഞ്ചു വർഷമായി കൃത്യമായ രേഖ സമർപ്പിച്ചിട്ടില്ലെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ

ന്യൂഡൽഹി: കേരളത്തിന് ലഭിക്കേണ്ട ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക നൽകുന്നില്ലെന്ന ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി നിർമലാ സീതാരാമൻ. കേരളം അഞ്ചു വർഷമായി കൃത്യമായ രേഖ സമർപ്പിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. എംപി എൻകെ പ്രമചന്ദ്രൻ ലോക്‌സഭയിൽ ഇത് സംബന്ധിച്ച് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ധനമന്ത്രിയുടെ വിശദീകരണം. ഒഡിറ്റ് ചെയ്ത കണക്കുകൾ നൽകുമ്പോഴാണ് സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരം അനുവദിക്കുന്നത്.

എന്നാൽ കേരളം അഞ്ചു വർഷമായിട്ട് ഇത് നൽകിയിട്ടില്ലെന്നും നിർമലാ സീതാരാമൻ പറഞ്ഞു. 2018 മുതൽ ഒരു വർഷം പോലും അക്കൗണ്ടന്റ് ജനറലിന്റെ അംഗീകാരമുള്ള ജിഎസ്ടി നഷ്ടപരിഹാരത്തിനുള്ള രേഖ കേരളം ഹാജരാക്കിയിട്ടില്ല. ഫണ്ട് അനുവദിക്കാത്തതിന് പിന്നെങ്ങനെ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തും ധനമന്ത്രി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് ആദ്യം കേരള സർക്കാരിനോട് ചോദിക്കാനും എൻകെ പ്രേമചന്ദ്രനോട് നിർമല നിർദേശിച്ചു.