കേരളത്തിലെ ആരോഗ്യമേഖല സ്തംഭനാവസ്ഥയിൽ, ആരോഗ്യമന്ത്രിയിൽ വിശ്വാസമില്ല, ഒ പിയും ശസ്ത്രക്രിയകളും അടക്കം പ്രവർത്തനം നിലച്ചു

തിരുവനന്തപുരം . കേരളത്തിലെ ആരോഗ്യമേഖല രണ്ടാം ദിവസവും സ്തംഭനാവസ്ഥയിൽ. അത്യാഹിത വിഭാഗം ഒഴികെ ഒ പി അടക്കമുള്ള എല്ലാ മേഖലകളിലും ഡോക്ടർമാർ പണിമുടക്കുകയാണ്. ഡോ വന്ദനാ ദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവത്തെ തുടർന്നാണ് സംസ്ഥാനവ്യാപകമായി ഡോക്ടർമാർ പണിമുടക്കുന്നത്. ഡോക്ടർമാർ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ആരോഗ്യമന്ത്രി നൽകുന്ന വാഗ്ദാനങ്ങൾ ചെവിക്കൊള്ളാൻ ഡോക്ടർമാർ തയ്യാറല്ല. അത് കൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ തീരുമാനവും നടപടിയുമാണ് ഡോക്ടർമാർ ആവശ്യപ്പെടുന്നത്.

ബുധനാഴ്ച പുലർച്ചെയാണ് ഡോ വന്ദന ദാസിനു നേരെ ആക്രമണമുണ്ടായത്. രാവിലെ 08 30 ഓടെ ചികിത്സയിലിരിക്കെയായിരുന്നു മരണം. വ്യാഴാഴ്ച രാവിലെ 08:00 വരെയാണ് ഐ എം എ സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പ്രതിഷേധം നീണ്ടുപോവുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. ബുധനാഴ്ച ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയടക്കം ഡോക്ടർമാരുടെ സംഘടനകളുമായി നടത്തിയ ചർച്ച തീരുമാനമാകാതെ പിരിയുകയാണ് ഉണ്ടായത്. മെഡിക്കൽ വിദ്യാർത്ഥികൾ അടക്കം പ്രതിഷേധിക്കുന്ന സാഹചര്യം ഉണ്ടായതോടെയാണ് സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് സ്തംഭനാവസ്ഥ ഉണ്ടായിരിക്കുന്നത്.

മുഖ്യമന്ത്രി സംഘടനകളുമായി നേരിട്ട് ചർച്ച നടത്തുന്നുണ്ട്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് അടിയന്തിര നിയമനിർമ്മാണം വേണമെന്നാണ് സംഘടനകൾ ആവശ്യപ്പെടുന്നത്. ആവശ്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകാനും അത്യാഹിത വിഭാഗമടക്കം ബഹിഷ്‌ക്കരിക്കാനുമുള്ള തീരുമാനത്തിൽ തന്നെയാണ് ഡോക്ടർമാർ. പതിവിൽ നിന്ന് വിപരീതമായി പൊതുജനങ്ങളുടെ പിന്തുണയും ഈ സമരത്തിന് ഉണ്ട്. ആരോഗ്യമേഖലയുടെ സ്തംഭനാവസ്ഥ ജനങ്ങളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെ അതിക്രമങ്ങൾ തടയുന്നതിനു 2012 ലാണു നിയമം കൊണ്ടുവന്നത്. ആശുപത്രിക്കുള്ളിലും വളപ്പിലും നടക്കുന്ന അക്രമങ്ങളിൽ മാത്രമേ നിയമനടപടി സ്വീകരിക്കാൻ കഴിയുകയുള്ളൂ. ആക്രമണം നടത്തുന്നവർക്ക്പ രമാവധി ലഭിക്കുന്നതു 3 മാസം തടവും അരലക്ഷം രൂപ പിഴയുമാണ്. ചികിത്സയുടെ പേരിൽ ആരോഗ്യപ്രവർത്തകരെ അവരുടെ വീടുകളിൽ കയറിയോ വഴിയിൽ വച്ചോ ആക്രമിച്ചാൽ ഈ നിയമപ്രകാരം നടപടി സാധ്യവുമല്ല.

ഡോക്ടർമാർ, നഴ്സുമാർ, പാരാ മെഡിക്കൽ ജീവനക്കാർ, മെഡിക്കൽ – നഴ്സിങ് വിദ്യാർഥികൾ എന്നിവർക്ക് മാത്രമേ നിയമത്തിന്റെ സംരക്ഷണം ഉള്ളൂ. എന്നാൽ ഡോക്ടർമാർ ഈ നിയമത്തിൽ ഭേദഗതി നിർദ്ദേശിച്ചിരിക്കുകയാണ്. ഇതാണ് സർക്കാർ ചെവി കൊള്ളാത്തത്. ആശുപത്രിക്കു പുറത്ത് ആരോഗ്യപ്രവർത്തകർക്കെതിരെ ആക്രമണം നടത്തിയാലും ഈ നിയമം ബാധകമാക്കണം എന്നാണു ഡോക്ടർമാർ ആവശ്യമുന്നയിക്കുന്നത്.

ആശുപത്രികളിലെ സെക്യൂരിറ്റി മുതൽ എല്ലാ ജീവനക്കാർക്കും പരിരക്ഷ ഉറപ്പാക്കണം എന്നും സമരക്കാർ ആവശ്യപ്പെടുന്നു. ആക്രമണം നടത്തിയാൽ ഒരു മണിക്കൂറിനകം കേസ് എടുത്ത് ഒരു മാസത്തിനകം അന്വേഷണവും ഒരു വർഷത്തിനകം വിചാരണയും പൂർത്തിയാക്കണം. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ അതിവേഗ കോടതി സ്ഥാപിക്കണം. ഗുരുതരമല്ലാത്ത ആക്രമണങ്ങൾക്ക് 6 മാസം മുതൽ 5 വർഷംവരെ തടവും 2 ലക്ഷം രൂപവരെ പിഴയും ഗുരുതര കുറ്റകൃത്യങ്ങൾക്ക് 10 വർഷംവരെ തടവും 5 ലക്ഷം രൂപവരെ പിഴയും വ്യവസ്ഥ ചെയ്യണം. എന്നീ ഭദഗതികളാണ് ഡോക്ടർമാർ സമരത്തിലൂടെ ആവശ്യപ്പെടുന്നത്.