കോവിഡ് സഹായം അപര്യാപ്തം; സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.കെ. ശൈലജ

തിരുവനന്തപുരം: സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് മൂലം പ്രതിസന്ധിയിലായ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിലാണ്  വിമർശനവുമായി കെ.കെ. ശൈലജ രംഗത്തെത്തിയത്. കോവിഡില്‍ പ്രതിസന്ധിയിലായ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സഹായങ്ങള്‍ അപര്യാപ്തമാണെന്നായിരുന്നു മുന്‍മന്ത്രിയുടെ വിമര്‍ശനം.

കോവിഡിനെ തുടര്‍ന്ന് കേരളത്തിലെ ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ചെറുകിട ഇടത്തരം വ്യവസായ, വ്യാപാര മേഖലയിലുള്ളവരുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയിലെ ജീവനക്കാര്‍ പട്ടിണിയിലാണ് -അവര്‍ പറഞ്ഞു.

പാവപ്പെട്ട തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇടപെടലുണ്ടാവണം. ഇതിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. പലിശ രഹിത വായ്പയോ, കുറഞ്ഞ പലിശയിലുള്ള വായ്പയോ നല്‍കണമെന്നും കെ.കെ.ശൈലജ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തില്‍ പറഞ്ഞു.

ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ താല്‍ക്കാലിക പരിഹാരം മാത്രമേ ആകുന്നുള്ളൂ എന്ന് അവര്‍ സൂചിപ്പിച്ചു. കൈത്തറി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വേഗത്തില്‍ വിതരണം ചെയ്യണമെന്നും ഓണം റിബേറ്റ് 10% കൂട്ടണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു. ക്ഷേമനിധി മതിയാവില്ല. പ്രത്യേക പാക്കേജ് വേണം. പലിശ രഹിത വായ്പ വേണം തുടങ്ങിയ കാര്യങ്ങളും അവര്‍ ഉന്നയിച്ചു.