കൂടത്തായി കേസ്, ഒരു സാക്ഷികൂടി കൂറുമാറി, യുവതി നിർണായക മൊഴിമാറ്റി

കോഴിക്കോട് : കേരളത്തെ നടുക്കിയ കൂടത്തായി കേസിൽ ഒരു സാക്ഷികൂടി കൂറുമാറി. ജോളിക്ക് കൊലപാതകത്തിനുള്ള സയനൈഡ് നൽകിയ സ്വർണപ്പണിക്കാരൻ പ്രജികുമാറിന്റെ ഭാര്യ ശരണ്യയാണ് പ്രതികൾക്ക് അനുകൂലമായി മൊഴി നൽകി. കേസിലെ അറുപതാം സാക്ഷിയാണ്. പ്രജി കുമാറിന്റെ താമരശേരിയിലെ ദൃശ്യകല ജൂവലറിയിൽ നിന്ന് സയനൈഡ് കണ്ടെടുത്തതിന്റെ സാക്ഷിയാണ് ശരണ്യ.

രണ്ടാം പ്രതി എം.എസ് മാത്യു, പ്രജി കുമാറിന്റെ സുഹൃത്താണെന്നും കടയിൽ സ്വർണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും ശരണ്യ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞാണ് ഇവർ മൊഴി മാറ്റിയതെന്നാണ് സൂചന. ജോളിയുടെ ഭർത്തൃമാതാവ് അന്നമ്മ തോമസ് ഉൾപ്പെടെ ഭർത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്.

കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കുടുംബത്തിലെ ആറ് പേർ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം 2019-ലാണ് പുറത്തെത്തുന്നത്.