മുത്തലാഖ് വിഷയത്തില്‍ ഇടതു പക്ഷത്തിന് വ്യക്തമായ നയമുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ‘ഒറ്റയടിക്ക് മൂന്നുപ്രാവശ്യം തലാഖ് ചൊല്ലുന്ന മുസ്ലിം സമുദായത്തിലെ ഈ അനാചാരത്തോട് അശേഷം യോജിക്കുന്നില്ല . ഈ അനാചാരം മുസ്ലിംസ്ത്രീകളെ കണ്ണീര്‍ കുടിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് . ഇത് എത്രയും വേഗം പര്യവസാനിപ്പിക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ കുറിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :
(ഒന്ന്) ഒറ്റയടിക്ക് മൂന്നുപ്രാവശ്യം തലാഖ് ചൊല്ലുന്ന മുസ്ലിം സമുദായത്തിലെ അനാചാരത്തോട് അശേഷം യോജിപ്പില്ല. ഈ അനാചാരം മുസ്ലിംസ്ത്രീകളെ കണ്ണീര്‍ കുടിപ്പിക്കുന്ന പാതകമാണ്. ഇത് എത്രയും വേഗം പര്യവസാനിപ്പിക്കണം.
(രണ്ട്) മുത്തലാഖ് അനാചാരം അവസാനിപ്പിക്കുന്നതിന് ഭരണനടപടികള്‍ക്കു പുറമെ, ആ സമുദായത്തിലെ നവോത്ഥാനവാദികള്‍മാത്രമല്ല, എല്ലാ മനുഷ്യസ്നേഹികളും മുന്നോട്ടുവരണം. ഇക്കാര്യത്തില്‍ ആദ്യമായി മുന്നിട്ടിറങ്ങിയതില്‍ സിപിഐ എമ്മിന് സവിശേഷമായ പങ്കുണ്ട്. 1980കളുടെ രണ്ടാംപകുതിയില്‍ സിപിഐ എം നേതാക്കള്‍ക്കുനേരെ പൊതുവിലും ഇ എം എസിനെതിരെ പ്രത്യേകിച്ചും നടത്തിയ അപവാദങ്ങളും മുദ്രാവാക്യങ്ങളും മറക്കാനാകില്ല. ‘അഞ്ചും കെട്ടും പത്തും കെട്ടും ഇ എം എസിന്റെ ഭാര്യയെയും കെട്ടും’ എന്ന മുദ്രാവാക്യം വിളിച്ച് ഒരുവിഭാഗം നടത്തിയ പ്രകടനത്തിന്റെ അന്തസ്സില്ലായ്മ ഇന്നും ശേഷിക്കുന്നു. മുത്തലാഖിന്റെ മനുഷ്യത്വരാഹിത്യത്തിലും സ്ത്രീവിരുദ്ധതയ്ക്കെതിരെയും സിപിഐ എം നേതൃത്വത്തില്‍ നടന്ന ക്യാമ്ബയിന്‍ ദേശവ്യാപകമായിത്തന്നെ മുസ്ലിം സമുദായത്തിലെ വലിയൊരു വിഭാഗത്തെ ശരിയായ പാതയിലെത്തിക്കാന്‍ സഹായിച്ചു. മുത്തലാഖിന്റെ കാര്യത്തില്‍ അന്ന് സ്വീകരിച്ച നിലപാടുതന്നെയാണ് സിപിഐ എം ഇന്നും തുടരുന്നത്.
(മൂന്ന്) ഇപ്പോഴത്തെ മുത്തലാഖ് ബില്ലിന് മറയായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത് സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിധിയെയാണ്. മൂന്ന് തലാഖ് ചൊല്ലിയുള്ള പുരുഷന്റെ വിവാഹമോചന ഏര്‍പ്പാട് മുസ്ലിം സ്ത്രീകളെ അപരിഷ്‌കൃതവസ്തുവായി കാണുന്നതാണെന്നും അത് നിയമവിരുദ്ധമാണെന്നുമുള്ള സുപ്രീംകോടതിവിധിയെ സിപിഐ എം സ്വാഗതം ചെയ്യുന്നു. ഈ വിധിയോടെ മുത്തലാഖ് നിയമവിരുദ്ധമായിക്കഴിഞ്ഞിരുന്നു. എന്നാല്‍, അതിനെ പിന്തുടര്‍ന്ന് അസാധാരണ വ്യവസ്ഥയോടെ പാര്‍ലമെന്റ് നിയമം നിര്‍മിക്കുമ്‌ബോള്‍ അതിനുമുമ്ബായി സംസ്ഥാനങ്ങളുടെ അഭിപ്രായം കേള്‍ക്കുക, പൊതുജനങ്ങളില്‍നിന്നുള്ള നിര്‍ദേശം പരിഗണിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യണമായിരുന്നു. അതിന് മോഡി സര്‍ക്കാര്‍ തയ്യാറായില്ല. ഈ പശ്ചാത്തലത്തിലാണ് സ്ത്രീസംരക്ഷണത്തില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ ഈ ബില്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റി പരിശോധിക്കണമെന്ന നിര്‍ദേശം ഇടതുപക്ഷം മുന്നോട്ടുവച്ചത്.
(നാല്) നിയമവിരുദ്ധ വിവാഹമോചനം ഏത് ഘട്ടത്തിലായാലും അതിന് നിയമപരമായ പരിഹാരമുണ്ടാക്കുകയാണ് വേണ്ടത്. അതിനൊപ്പം, ജനകീയ ഇടപെടലും അവബോധവും ആവശ്യമാണ്. വിവാഹബന്ധം വേര്‍പെടുത്തുക എന്നത് മുസ്ലിംപുരുഷനെ ജയിലില്‍ അടയ്ക്കുന്ന ക്രിമിനല്‍ കുറ്റമായി ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ രേഖപ്പെടുത്തുന്നതോടെ മുസ്ലിംസ്ത്രീയുടെ വിവാഹാവകാശം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കാനാകില്ല. വിവാഹവും വിവാഹമോചനവും ഹിന്ദു ഉള്‍പ്പെടെയുള്ള മതങ്ങളുടെയും സമുദായങ്ങളുടെയും കാര്യത്തില്‍ തീര്‍ത്തും വ്യക്തിനിഷ്ഠവും സിവില്‍സ്വഭാവം ഉള്ളതുമാണ്. എന്നിട്ടും സിവില്‍സ്വഭാവമുള്ള ഒരു കാര്യത്തില്‍ മുസ്ലിംസമുദായത്തിലെ ഒരാളെ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലിലടയ്ക്കുന്നത് ഭരണക്രമത്തിലെ ഇരട്ടത്താപ്പാകും.
മുസ്ലിംസ്ത്രീകളുടെ സംരക്ഷണമെന്ന പേരില്‍ മോഡിയും കൂട്ടരും ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന കാര്യം എല്ലാ വിഭാഗം ജനങ്ങളെയും ബോധ്യപ്പെടുത്താനുള്ള കടമ നമുക്കുണ്ട്.