ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കം; മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

 

വിശ്വാസികള്‍ക്ക് മൃതദേഹങ്ങള്‍ സ്വന്തം വിശ്വാസ പ്രകാരം സംസ്‌കരിക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഹര്‍ജിയുമായി ആദ്യം സമീപിക്കേണ്ടത് കേരള ഹൈക്കോടതിയെയാണ് എന്ന് സുപ്രീംകോടതി പറഞ്ഞു.

കേരളത്തിലെ വിഷയമായതിനാല്‍ ഹൈക്കോടതിയാണ് ആദ്യം കേള്‍ക്കേണ്ടത് എന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് എസ് എ ബോബ്ഡേ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയത്.

വിഷയത്തില്‍ ഹൈക്കോടതി എടുക്കുന്ന തീരുമാനത്തിന് ശേഷം ആവശ്യമെങ്കില്‍ വീണ്ടും യാക്കോബായ സഭക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
അതെസമയം, മൃതദേഹം സംസ്‌കരിക്കാന്‍ ഉള്ള ആരുടെയും അവകാശം നിഷേധിക്കരുതെന്നും സമാനമായ മറ്റൊരു കേസില്‍ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പരാമര്‍ശം നടത്തി. ഒരാള്‍ മരിച്ച് കഴിഞ്ഞ് സംസ്‌കരിക്കാന്‍ ആയി വരുമ്‌ബോള്‍ 34 ലെ ഭരണഘടന എന്നും 2002 ലെ ഭരണഘടന എന്നും പറയുന്നത് ശരിയാണോ എന്നും ചന്ദ്രചൂഢ് ചോദിച്ചു. ഈ ഹര്‍ജികള്‍ വിശദമായി പരിഗണിക്കാന്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റി