കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ കുടിശിക വരുത്തി, കാരുണ്യാ ചികിത്സാ സഹായം നിലച്ചു, കോട്ടയം മെഡിക്കല്‍ കോളജിൽ ഡയാലിസിസ് രോഗികള്‍ ദുരിതത്തിൽ

കോട്ടയം. കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ കുടിശിക വരുത്തിയതോടെ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് വഴിയുളള ചികില്‍സാ സഹായം നിലച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ ഡയാലിസിസ് രോഗികള്‍ കടുത്ത പ്രതിസന്ധിയിൽ . ജീവന്‍ നിലനിര്‍ത്താനുളള ചികില്‍സയ്ക്കായി പലരും പ്രതിമാസം പതിനായിരം രൂപ വരെ അധികമായി കണ്ടെത്തേണ്ട നിലയിലാണിപ്പോള്‍.

ഏപ്രില്‍ മുതലാണ് ഡയലാസിസ് രോഗികള്‍ക്കുളള കാരുണ്യ സേവനങ്ങള്‍ നിലച്ചത്. മന്ത്രിമാർക്ക് പരാതി നൽകിയിട്ടുംനടപടിയായില്ല.
കോട്ടയം ഗാന്ധിനഗര്‍ സ്വദേശിയായ ജയ്സണ്‍ ഓട്ടോ ഡ്രൈവറാണ്. രണ്ടു വര്‍ഷമായി വൃക്കകള്‍ തകരാറിലായിട്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ ആഴ്ചയില്‍ രണ്ട് ഡയാലിസിസ് ചെയ്യണം. കാരുണ്യയായിരുന്നു ഏക ആശ്രയം. ഇപ്പോള്‍ പക്ഷേ അത് ലഭിക്കുന്നില്ലെന്ന് ജയസന്റെ വാക്കുകൾ.

ഡയാലിസിസ് വാര്‍ഡിനു മുന്നില്‍ ഉള്ളവർക്കെല്ലാം പറയാനുള്ളത് തങ്ങൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചായിരുന്നു. കാരുണ്യ വഴിയുളള സഹായമില്ലെങ്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സിലെങ്കിലും ഉള്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.