കോട്ടയത്ത് യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം, യുവാക്കൾ അറസ്റ്റിൽ

കോട്ടയം: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. ഒളിവിലായിരുന്ന അയർക്കുന്നം സ്വദേശി ഷജിൽ, വിജയപുരം സ്വദേശി ജിതിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വടവാതൂരിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന മലപ്പുറം സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

വടവാതൂർ റബർ ഫാക്ടറിയിലെ ജീവനക്കാരനാണ് ഇയാൾ. 22-ാം തീയതി രാത്രി കുരിശുകവലയ്‌ക്ക് സമീപം ഇയാൾ നിൽക്കുന്നത് ചോദ്യം ചെയ്തായിരുന്നു മർദ്ദനം. കൈവശമുണ്ടായിരുന്ന ഇടിക്കട്ട ഉപയോഗിച്ച് തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമവും നടത്തി.

അതേസമയം, പുല്പള്ളിയിൽ കൃഷിയിടത്തിലെ വൈദ്യുതവേലിയിൽനിന്ന് ഷോക്കേറ്റ് ദമ്പതിമാർ മരിച്ചു. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തൻപുരയിൽ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണ് മരിച്ചത്. വീടിനോടുചേർന്നുള്ള കൃഷിയിടത്തിൽ വന്യമൃഗങ്ങളെ തുരത്തുന്നതിനായി വൈദ്യുതവേലി സ്ഥാപിച്ചിരുന്നു. ഇതിൽ നിന്നുമാണ് ഷോക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം 4.30-ഓടെ ആയിരുന്നു അപകടം.

കൃഷിയിടത്തിനുള്ളിൽ ചെറിയ കുറ്റികൾ സ്ഥാപിച്ച് അതിൽ നൂൽക്കമ്പി കെട്ടിയാണ് വേലിയൊരുക്കിയിരുന്നത്. ഇതിലേക്ക് കെ.എസ്.ഇ.ബി.യുടെ വൈദ്യുതി നേരിട്ട് നൽകുകയാണ് ചെയ്തിരുന്നത്. ഷോക്കേറ്റ സരസുവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് ശിവദാസനും ഷോക്കേറ്റത്. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വൈദ്യുതിബന്ധം വിച്ഛേദിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചത്.