ആദിവാസി യുവാവിന്റെ മരണം ; വിശ്വനാഥന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കൾ

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് വിശ്വനാഥന്റെ ബന്ധുക്കൾ. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്‍റെ ലക്ഷണങ്ങളുണ്ടായിരുന്നു. വിശ്വനാഥന്‍ ആത്മഹത്യചെയ്യില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും സഹോദരന്‍ രാഘവന്‍ പ്രതികരിച്ചു.

വിശ്വനാഥന്റെ കഴുത്തില്‍ കയര്‍ കുരുങ്ങിയ അടയാളമുണ്ടായിരുന്നു. അതേസമയം ആള്‍ക്കൂട്ട മര്‍ദനമെന്നതിന് പ്രാഥമിക തെളിവില്ലെന്ന് പൊലീസ് വിശദീകരിക്കുന്നു. യുവാവിനുമേല്‍ മോഷണക്കുറ്റം ആരോപിക്കപ്പെട്ടെങ്കിലും ആരും പരാതിനല്‍കിയിട്ടില്ലെന്നും എ.സി.പി. പറഞ്ഞു. മെഡിക്കല്‍ കോളജ് പൊലീസ് ഇന്ന് സുരക്ഷാ ജീവനക്കാർ ഉൾപ്പടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും.

ആശുപത്രിയില്‍നിന്ന് വിശ്വനാഥന്‍ പണവും മൊബൈല്‍ഫോണും മോഷ്ടിച്ചെന്ന് സുരക്ഷാ ജീവനക്കാര്‍ ആരോപിച്ചിരുന്നതായും തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും വിശ്വനാഥനെ ഇവര്‍ മോഷണക്കുറ്റം ആരോപിച്ച് ചോദ്യംചെയ്തതായും യുവാവിന്റെ ഭാര്യാമാതാവ് ലീല മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംഭവത്തെ തുടർന്ന് ഇയാൾ കടുത്ത മാനസികപ്രയാസത്തിലായിരുന്നു. പിന്നാലെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്