എതിര്‍ക്കുന്തോറും വളരുന്ന അത്ഭുത പ്രതിഭാസമാണ് നരേന്ദ്ര മോദി, കൃഷ്ണകുമാര്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറാന്‍ കൃഷ്ണകുമാറിനായി. അടുത്തിടെ തന്റെ രാഷ്ട്രീയ ചായ്വ് തുറന്ന് പറഞ്ഞ് അദ്ദേഹം രംഗത്ത് എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം തനിക്ക് ഇഷ്ടമാണെന്നും താന്‍ എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ തിരുവനന്തപുരം നഗരസഭയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചരണത്തില്‍ കൃഷ്ണകുമാര്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. എന്‍ഡിഎ പ്രചരണത്തിന് ഇറങ്ങിയതിന് പിന്നാലെ നടനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് കൃഷ്ണകുമാര്‍.

താനൊരു ബിജെപിക്കാരനായതിനാല്‍ അധിക്ഷേപിക്കാമെന്ന് കരുതുന്നവര്‍ തന്നെ പരാജയപ്പെടുമെന്നും മക്കളെയും തന്നെയും താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ ഉയരങ്ങള്‍ കീഴടക്കാനാണ് സാധ്യതയെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

കൃഷ്ണകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ, വലിയ വിമര്‍ശനങ്ങള്‍ നേരിടുമ്പോള്‍ മക്കളോട് പറയാറുണ്ട് ഇന്‍ എവരി ഡിസഡ്വാന്റേജ് ദെയര്‍ ഈസ് ആന്‍ അഡ്വാന്റ്റേജ്. അങ്ങനെ നോക്കിയാല്‍ മതിയെന്ന്. ശക്തമായി എതിര്‍പ്പ് വരുന്നുണ്ടെങ്കില്‍ അതിനനുസരിച്ച് നമ്മള്‍ വളരും. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ എതിര്‍ത്ത വ്യക്തിയാണ് നരേന്ദ്ര മോദി. എതിര്‍ക്കുന്തോറും വളരുന്ന അത്ഭുത പ്രതിഭാസമാണ് അദ്ദേഹം. അതുപോലെതന്നെ.

നേരത്തെ മോദിയെയും മോദി സര്‍ക്കാരിന്റെ പ്രവൃത്തികളെയും പുകഴ്ത്തി കൃഷ്ണകുമാര്‍ രംഗത്ത് എത്തിയിരുന്നു.മോദി ഒരു വ്യക്തിയല്ലല്ലോ,പ്രസ്ഥാനമല്ലേ, അങ്ങനെ പറയാന്‍ പല കാരണങ്ങളുണ്ട്. അദ്ദേഹത്തെ അവതാരമായി നമ്മള്‍ കാണാറുണ്ട്. ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ ഒരു സമയമുണ്ടായിരുന്നു. അപ്പോഴാണ് 2014 ല്‍ അദ്ദേഹത്തിന്റെ വരവ്.അതിനുശേഷം ഇന്ത്യയില്‍ വന്ന മാറ്റങ്ങള്‍ നോക്കൂ. ഏറ്റവും അവസാനമായി സ്വാതന്ത്ര്യ ദിനത്തില്‍ അദ്ദേഹം പറഞ്ഞ കാര്യം,നമുക്കത് പലയിടത്തും പറയാന്‍ പറ്റില്ല,സ്ത്രീകളുടെ ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യം അദ്ദേഹം എത്ര മനോഹരമായി അവതരിപ്പിച്ചു.പത്ത് പാഡിന് പത്തു രൂപ.ഒരു പാഡ് ഒരു രൂപയ്ക്ക് കൊടുക്കുകയാണ്.ഞാന്‍ ഒരു സ്ത്രീ സമൂഹത്തില്‍ ജീവിക്കുന്ന ആളാണ്.അഞ്ച് സ്ത്രീകളുടെ കൂടെ ജീവിക്കുന്ന വ്യക്തി.പാഡിന്റെ പ്രാധാന്യമെന്തെന്ന് എനിക്കറിയാം.അവരുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഒരു സംഭവമാണ്.

ആര്‍ത്തവത്തെ എത്രയോ മോശമാക്കി ഈ അടുത്തകാലത്ത് നമ്മുടെ കേരളത്തില്‍ ചിത്രീകരിച്ച സംഭവമുണ്ടായിരുന്നു.പ്രധാനമന്ത്രി വലിയ കാര്യമാണ് പറഞ്ഞത്.എങ്ങനെയാണ് അദ്ദേഹത്തോട് നന്ദി പറയേണ്ടത് എന്നറിയില്ല. ഇതൊക്കെയൊരു പ്രാര്‍ത്ഥനയായിട്ടങ്ങ് പോകും.വീട്ടിലെല്ലാരും പറയും. ഇങ്ങനെയൊരു സംഭവം കണ്ടെത്തിയത് നന്നായി.കാരണം ഉള്‍സ്ഥലങ്ങളിലൊക്കെ എത്രമാത്രം സ്ത്രീകള്‍ ഇതുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്‌നത്താല്‍ ബുദ്ധിമുട്ടുന്നുണ്ട്. അത്ര മൈന്യൂട്ടായ കാര്യങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയുന്ന ഒരു വ്യക്തിയെയാണ് പ്രധാനമന്ത്രിയായി കിട്ടിയത്.അദ്ദേഹം നല്ലതാണ് ചെയ്യുന്നത്,ഭാരതത്തിന് ഭാവിയുണ്ട്,വരുന്ന തലമുറകള്‍ക്ക് ഈ വ്യക്തി വളരെയേറെ ഗുണം ചെയ്യുമെന്നെല്ലാം അദ്ദേഹത്തെ കുറ്റവും തെറിയും പറയുന്നവരുടെ പോലും ഉള്ളിലുണ്ട്.അതാണ് സത്യാവസ്ഥ. മോദിയെ കൂടാതെ വീട്ടിലെല്ലാവര്‍ക്കും ഏറ്റവും പ്രിയപ്പെട്ട ബിജെപി നേതാക്കളില്‍ ഒരാളാണ് സ്മൃതി ഇറാനി.പാര്‍ലമെന്റില്‍ സ്മൃതിയുടെ പ്രസംഗമുണ്ടെങ്കില്‍ ഭാര്യയും മൂത്തമകളും കണ്ടിരിക്കാറുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു.