കള്ളനോട്ടടി കണ്ടെത്താൻ വീട്ടിൽ നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത് യുവതിയുടെ കഷ്ണങ്ങളാക്കിയ മൃതദേഹം

ബിലാസ്പുര്‍: ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി മുറിച്ച് വീട്ടിലെ വാട്ടർ ടാങ്കിൽ തള്ളിയ കേസിലെ അന്വേഷണത്തിന് തുമ്പായത് കള്ളനോട്ട് കേസിലെ അന്വേഷണം. ബിലാസ്പൂരിലെ ഉസ്ലാപൂരിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സതി സഹു എന്ന 23കാരിയാണ് കൊല്ലപ്പെട്ടത്. കേസിൽ ഭര്‍ത്താവ് പവൻ താക്കൂർ (32)നെ പോലീസ് പിടികൂടി. നോട്ട് പ്രിന്‍റ് ചെയ്യുന്നതിനെ സതി എതിര്‍ത്തിരുന്നു. അവിഹിത ബന്ധമുണ്ടെന്ന സംശയവും കൊലപാതകത്തിന് കാരണമായി.

സതിയെ കഴുത്ത് ഞെരിച്ചാണ് പവൻ കൊലപ്പെടുത്തിയത്. വ്യാജ കറൻസി അച്ചടിക്കുന്നതായി സൂചന ലഭിച്ചതാണ് നാടിനെ നടുക്കിയ കൊലപാതക കേസ് തെളിയിക്കാൻ പൊലീസിനെ സഹായിച്ചത്. കള്ളനോട്ട് കേസിലെ അന്വേഷണമാണ് പവൻ സിംഗിന്‍റെ വീട്ടിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചത്. വീട്ടിൽ നടത്തിയ പരിശോധനയ്ക്കിടെ അസഹനീയമായ ദുർഗന്ധം വമിക്കുന്ന വാട്ടർ ടാങ്ക് പോലീസ് കണ്ടു.

എന്നാൽ ടാങ്കിനുള്ളിൽ ഒരു സ്ത്രീയുടെ ശരീരം ആറ് കഷ്ണങ്ങളാക്കി മുറിച്ച് വച്ചേക്കുന്നത് കണ്ട് പൊലീസ് ഞെട്ടി. ശരീരഭാഗങ്ങൾ പലയിടങ്ങളിലായി വലിച്ചെറിയാൻ പദ്ധതിയിട്ടിരുന്നെങ്കിലും സമയക്കുറവുമൂലം കഴിഞ്ഞില്ലെന്നാണ് പ്രതിയുടെ മൊഴി. പവൻ തന്നെ പീഡിപ്പിക്കാറുണ്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും സതി പോലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ കേസ് ഒത്തുതീർക്കുകയായിരുന്നു. വീട്ടില്‍ നിന്ന് റെയ്ഡില്‍ കളർ പ്രിന്റർ, പകർത്തിയ പേപ്പറുകൾ, 500, 200 രൂപയുടെ കള്ളനോട്ടുകൾ എന്നിവയും പോലീസ് കണ്ടെത്തി.